നടിയോട് അപമര്യാദ: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

അമിത കൂലി നൽകാൻ വിസമ്മതിച്ച യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഗായികയും നടിയുമായ രശ്മി സതീഷിന്റെ പരാതിയിൽ ചിറ്റൂർ ഇടയക്കുന്നം സ്വദേശി വി.കെ. അനു(44)വിനെയാണ് നോർത്ത് എസ്ഐ വിബിൻദാസ് അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യഭാഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയെങ്കിലും ഇയാൾക്ക് ഇന്നു വൃക്ക സംബന്ധമായ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതിനാൽ ഇന്നലെ വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ബുധനാഴ്ച അഞ്ചരയോടെ എംജി റോഡിൽ ചെന്നൈ സിൽക്സിനു സമീപത്തുനിന്നാണ് രശ്മി ഓട്ടോ വിളിച്ചത്. എസ്ആർഎം റോഡിലെ വീടുവരെയുള്ള യാത്രയ്ക്കു മീറ്ററിൽ കാണിച്ചത് 32 രൂപ. എന്നാൽ ഓട്ടോക്കാരൻ ആവശ്യപ്പെട്ടത് 60 രൂപ. അത്രയും നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ് ഓട്ടോക്കാരന്റെ നിലതെറ്റിച്ചത്.

രശ്മിയെ ഓട്ടോയിൽനിന്നു പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ തടഞ്ഞു നിർത്തി. റോഡിൽനിന്ന് അസഭ്യവർഷവും തുടങ്ങി. വഴിമുടക്കി നിന്ന ഓട്ടോ ഡ്രൈവറെ തള്ളിമാറ്റി വീട്ടിലേക്കു പ്രവേശിച്ചപ്പോഴും ഇയാൾ പിന്നാലെയെത്തി അസഭ്യവർഷം തുടർന്നു. സമീപവാസികൾ കൂടിയതോടെയാണ് ഇയാൾ മടങ്ങിയത്.

തുടർന്നാണു നോർത്ത് സ്റ്റേഷനിൽ രശ്മി പരാതി നൽകിയത്. ഇന്നലെ രാവിലെ പ്രതിയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്െതങ്കിലും ഉച്ചയോടെ ഇയാൾ ദേഹാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. ഇന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്ന വിവരം ബോധ്യപ്പെട്ടതോടെ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങി എസ്ഐ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അധികം വൈകാതെ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.