വിവാഹം ? ദിലീപിനും കാവ്യയ്ക്കും പറയാനുള്ളത്

കാവ്യ-ദിലീപ് വിവാഹം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതുസംബന്ധിച്ച് നിരവധി വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ ഒരു ഉത്തരവുമായി ദിലീപും കാവ്യയും രംഗത്തെത്തിയിരിക്കുന്നു. ഗോസിപ്പുകളെകുറിച്ച് ദിലീപ് മനോരമ ഓൺലൈനിലൂടെ നേരത്തെ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇവരിരുവരും ഒരുമിച്ച് അഭിമുഖത്തിന് എത്തുന്നത്.വനിതയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇരുവരുംചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.

ജനങ്ങളുടെ മുന്നിലാണ് ഞാനും കാവ്യയും വളര്‍ന്നത്. അവരോട് ഒന്നും ഒളിച്ചുവ‌യ്ക്കാനാവില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടായിരിക്കും. ഇപ്പോള്‍ മനസില്‍ മറ്റൊന്നുമില്ല. പിന്നെ, വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്.’ ദിലീപ് പറഞ്ഞു. മീനൂട്ടിയും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് ‘അത് അപ്പോഴല്ലേ’ എന്നു പറഞ്ഞ് പൊട്ടിച്ചിരിയായിരുന്നു മറുപടി.

ദിലീപ്–കാവ്യ വിവാഹവാർത്തകളെക്കുറിച്ച് കാവ്യയുടെ മറുപടി ഇങ്ങനെ– എല്ലാ മാസവും വാർത്തയുണ്ട്. 2015 ജനുവരി 16 എന്ന ദിവസമാണ് ആദ്യം കേട്ടത്. പിന്നെ ഓരോ മാസവും പതിനാറാം തിയതിയാക്കി അപ്ഡേഷൻ വരും. ഏറ്റവും അവസാനം ജൂൺ 20 എന്നു കേട്ടു. വിവാഹവാര്‍ത്ത പറയാന്‍ അച്ഛന്‍ പത്രസമ്മേളനം നടത്തിയെന്ന മട്ടിലുള്ള വ്യാജ പത്രകട്ടിംഗ് പോലും കണ്ടിരുന്നു. അവസാനം ഫെയ്സ്ബുക്ക് പേജില്‍ ഇതല്ല സത്യം എന്നെഴുതേണ്ടിവന്നു. ഇതുകേൾക്കുമ്പോഴേ വീട്ടിലേക്ക് ഫോൺ വരാൻ തുടങ്ങും, അഭിനന്ദനം അറിയിക്കാൻ. അതിനു മറുപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛനേയും അമ്മയെയും കാണുമ്പോഴാണു സങ്കടം. വിവാഹം ആയാൽ ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല.