എയര്‍ ഇന്ത്യയ്ക്കെതിരെ ഇന്നസെന്‍റ്

തീര്‍ത്തും ഉത്തരവാദിത്തം ഇല്ലാത്ത നിലയിലാണ് എയര്‍ ഇന്ത്യയുടെ നടപടികളെന്ന് ഇന്നസെന്‍റ് എം.പി. ഈ സ്ഥിതി മാറ്റിയെടുക്കാന്‍ പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇന്നസെന്‍റ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കിടെ നാഗ്പൂരില്‍ കുടുങ്ങിയ ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.

ഡല്‍ഹിയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് വൈകീട്ട് ഏഴരയോടെയാണ് നാഗ്പൂരില്‍ അടിയന്തരമായി ഇറക്കിയത്. മലയാളികളടക്കം ഇരുനൂറിലേറെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് പകരം വിമാനം ഒരുക്കുന്നതടക്കം കാര്യങ്ങളിലുണ്ടായ അവ്യക്തത കടുത്ത പ്രതിഷേധത്തിന് ഇടയാക്കി

യാത്രക്കാര്‍ക്ക് രാത്രി താമസസൗകര്യം ഒരുക്കുന്നതിലും എയര്‍ഇന്ത്യ തികഞ്ഞ അനാസ്ഥ പുലര്‍ത്തിയെന്നും പരാതി ഉയര്‍ന്നു. ഒടുവില്‍ രാവിലെ ഒന്‍പതു മണിയോടെ പുറപ്പെട്ട് 10.45നാണ് വിമാനം കൊച്ചിയിലെത്തിയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണന്‍, നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, നോര്‍ക്ക മുന്‍ സി.ഇ.ഒ. പി. സുദീപ് തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു.