വ്യത്യസ്തനായ താരം

കാണാതെ പോകരുത് ഈ നന്മയെ...ഇതാദ്യമായൊന്നുമല്ല ജയസൂര്യ നന്മകളിലേക്കു കരംനീട്ടുന്നത്. ചിലതൊക്കെ മാത്രം വാർത്തയായി എന്നു മാത്രം. 

വെറുതെ വാഗ്ദാനം ചെയ്യുകയും സങ്കടക്കണ്ണീരിനെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നൊരാളല്ല ജയസൂര്യ. വാക്കു പറഞ്ഞാൽ അതു വാക്കാണ്. അതിനുള്ള ഉദാഹരണങ്ങൾ ഏറെയാണ്. നമ്മളറിയാത്ത ഒട്ടേറെ കാര്യങ്ങൾ ഈ നടന്‍ ചെയ്തു തീർത്തിട്ടുണ്ട്. വീടു കടലെടുത്തതിനെ തുടർന്ന് അയൽ വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്ത വിഴിഞ്ഞത്തെ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും,  പൊള്ളലേറ്റു ചികിത്സയിലായ വാരാപ്പുഴയിലെ വീട്ടമ്മയിലേക്ക് അങ്ങനെ നിരവധിയാളുകളിലേക്ക് ഈ നടന്റെ സഹായമെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് സഹായവുമായി സായി ഗ്രാമം പ്രസിഡന്റ് ആനന്ത് കുമാറിനൊപ്പം ജയസൂര്യ എത്തിയെന്നു മാത്രമല്ല, പിറ്റേ ദിവസം തന്നെ അവർക്കുള്ള വീടുപണിക്ക് തുടക്കമിടുകയും ചെയ്തു. 

ജയസൂര്യ വിഴിഞ്ഞത്തെ കുടുംബത്തിനൊപ്പം

അഞ്ചു വട്ടം സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് വിധേയായ അമ്മ ഓട്ടിസം ബാധിച്ച മകനും വൃക്കരോഗിയായ ഭർത്താവിനുമൊപ്പം തൃപ്പൂണിത്തുറ വലിയതറയിലെ ഒറ്റമുറി വീട്ടിലാണു കഴിഞ്ഞിരുന്നത്. അവിടേക്കാണു ഇന്നലെ ജയസൂര്യയും ഒപ്പം ചോയ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജോസ് തോമസുമെത്തിയത്.  

ഇനി ഞങ്ങളുണ്ട്, കൂടെ: നടൻ ജയസൂര്യയും ചോയ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജോസ് തോമസും സരസ്വതിയുടെ വീട്ടിലെത്തിയപ്പോൾ. സരസ്വതിയുടെ ഭർത്താവ് രവീന്ദ്രൻ, അമ്മ കാർത്യായനി എന്നിവർ സമീപം.

‘ചേച്ചി ഇനി അതേപ്പറ്റിയൊന്നും ആലോചിച്ചു സങ്കടപ്പെടുകയും കരയുകയുമൊന്നും വേണ്ട. സഹായിക്കാൻ ഞങ്ങളൊക്കെയുണ്ട്.’ സരസ്വതിയുടെ കഥ മനോരമയിലൂടെ വായിച്ചറിഞ്ഞ ജയസൂര്യ അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. സരസ്വതിക്കും കുടുംബത്തിനും വീട് എത്രയും വേഗം നിർമിച്ചു നൽകുമെന്നു ജയസൂര്യ പറഞ്ഞു. സ്ഥലം ചോയ്സ് ഗ്രൂപ്പ് നൽകുമെന്ന് ജോസ് തോമസും അറിയിച്ചു. അഗതികൾക്കു വീടു നൽകുന്ന സായി ഓർഫനേജ് ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ജയസൂര്യ. വീടു യാഥാർഥ്യമാകുന്നതു വരെ സൗകര്യമുള്ള മറ്റൊരു വീട്ടിലേക്കു മാറാനും ജയസൂര്യ നിർദേശിച്ചിട്ടുണ്ട്. സ്റ്റ്യാച്യു ജംക്ഷനിൽ പെട്ടിക്കടയും ലോട്ടറി കച്ചവടവും നടത്തുന്ന കാൻസർ ബാധിതയായ വീട്ടമ്മ സരസ്വതിയെപ്പറ്റിയുള്ള വാർത്ത പുറംലോകമറിഞ്ഞത് 12നു മലയാള മനോരയിലൂടെയായിരുന്നു. 

സിനിമയ്ക്കപ്പുറമുള്ള ജയസൂര്യയുടെ ഇത്തരം പ്രവർത്തനങ്ങൾ തലമുറകൾക്കു മാതൃകയാകട്ടേ...