പാടിയിൽ വാറ്റുചാരായം എത്തിച്ചിരുന്നു: മണിയുടെ സുഹൃത്ത്

പാടിയിൽ വാറ്റുചാരായം എത്തിച്ചിരുന്നുവെന്ന് വിദേശത്ത് കടന്ന മണിയുടെ സുഹൃത്ത് ജോമോൻ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. വാറ്റ് കൊണ്ടുവന്നത് മണിയുടെ സുഹൃത്തായ അരുണിന് വേണ്ടി. ചാരായം എത്തിച്ചത് ഫെബ്രുവരി ഏഴിന്.

ബാക്കി വന്ന ചാരായം താൻ തിരിച്ചുകൊണ്ടുപോയെന്നും മണി ചാരായം കഴിച്ചില്ലെന്നും ജോമോൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മുരുകനും വിനുവിനും ചാരായം നൽകി. ചാരായം വാറ്റിയത് ജോയി എന്ന ആളാണെന്നും ബന്ധു വഴിയാണ് അയാളെ പരിചയമെന്നും ജോമോൻ പറഞ്ഞു. പൊലീസിനോട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നാട്ടിൽ വരാൻ തയാറെന്നും ജോമോൻ പറയുന്നു.

ഫെബ്രുവരി 14ന് പാടിയിലെത്തി മണിയോട് യാത്ര പറഞ്ഞിരുന്നു. പിറ്റേന്ന് അബുദാബിയിലെ ജോലി സ്ഥലത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു. പഠനത്തിനടക്കം തനിക്ക് ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ് മണിയെന്നും ജോമോൻ കൂട്ടിച്ചേർത്തു.