പത്താൻകോട്ട് ആക്രമണം പ്രവചിച്ച ജോഷിയുടെ സിനിമ

ജോഷി

പത്താൻകോട്ടെ ആക്രമണം സംവിധായകൻ ജോഷി പ്രവചിച്ചിരുന്നു. ജോഷിയുടെ സലാം കാശ്മീർ എന്ന ചിത്രത്തിലാണ് പത്താൻകോട്ട് ആക്രമണത്തിന് കാരണമായ സമാനമായ സംഭവം ചിത്രീകരിച്ചിരിക്കുന്നത്. ശത്രുപക്ഷത്തിന് മലയാളി ഉദ്യോഗസ്ഥൻ രഞ്ജിത്ത് ഫേസ്ബുക്കിലൂടെ വിവരം കൈമാറിയത് എങ്ങനെയാണോ അതുപോലെ തന്നെയാണ് സിനിമയിലെ വില്ലനായ മലയാളിയായ ക്യാപ്റ്റൻ സതീഷ് ആണ് വിവരങ്ങൾ കൈമാറുന്നത്.

സതീഷിൽ നിന്നും പേഴ്സണൽ ചാറ്റ് വഴി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരർ കശ്മീരിലെ ഗ്രാമം ആക്രമിക്കുന്നതും അതിനെ ജയറാമിന്റെ നായക കഥാപാത്രമായ ശ്രീകുമാർ ചെറുക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. പേഴ്സണൽ ചാറ്റ് വഴി അതീവരഹസ്യമായ വിവരങ്ങളൊന്നും ആരും കൈമാറില്ല എന്ന് സിനിമ ഇറങ്ങിയ സമയത്ത് വിമർശനങ്ങൾ ഉയർന്നിരുന്നു. അതോടൊപ്പം രാജ്യത്തിന് വേണ്ടി പോരാടുന്ന ഒരു പട്ടാളക്കാരൻ രാജ്യത്തെ ഒരിക്കലും ഒറ്റിക്കൊടുക്കില്ല എന്നും നിരൂപകർ അഭിപ്രായപ്പെട്ടു.

എന്നാൽ സിനിമ പറഞ്ഞത് സത്യമാണെന്ന് കാലം തെളിയിക്കുകയാണ്. ജയറാം, സുരേഷ്ഗോപി, മിയ എന്നിവർ പ്രധാനവേഷത്തിലെത്തിയ സിനിമ 2014ലാണ് പുറത്തിറങ്ങിയത്.