മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹം: മോഹന്‍ലാല്‍

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുമുണ്ട്. പക്ഷേ, ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല– മോഹൻലാൽ ലോഹത്തെക്കുറിച്ചു പറഞ്ഞു. ‘കേരളത്തിൽ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമ. സിനിമയുടെ കൗതുകമെന്നതുതന്നെ അതിനെതിരെ എന്തു ചെയ്യുന്നു എന്നതാണ്. ഇതു പുതിയ കാര്യമല്ല, പക്ഷേ, അസാധാരണമായൊരു കഥയും സിനിമയുമാണ്.

‘സ്പിരിറ്റ് എന്ന സിനിമ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചു പറയുന്നതായിരുന്നു. അതിനർഥം അതു തുടക്കം മുതലെ മദ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നു എന്നല്ല. അതിൽ മദ്യ വിരുദ്ധ പ്രസംഗങ്ങൾ ഇല്ല. മദ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അതിലെ വിപത്തിനെ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. മദ്യപിക്കരുതെന്നോ അതു തുടരണമെന്നോ ഒന്നും അതു പറയുന്നില്ല.

ലോഹവും അതുപോലെയാണ്. ഇതുപോലെയൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ ഉത്തരമില്ല. ഇതു സിനിമയാണ്. വിശ്വസിക്കുന്നതുപോലെ കഥ പറയുക എന്നതാണു സിനിമയുടെ പ്രത്യേകത. സാധാരണമായൊരു സിനിമയാണെങ്കിൽ അതിൽ എന്തെല്ലാമുണ്ടെന്നു പറയാം. എന്നാൽ ഇത് അസാധാരണമായ സിനിമയുടെ കഥ പറച്ചിലുമാണ്.’

‘അതിലെന്തുണ്ടെന്നു കണ്ടുതന്നെ മനസ്സിലാക്കണം. നമ്മൾ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുണ്ട്. അതുപോലെ ഈ സിനിമ കാണുമ്പോഴും നമുക്കു ഇത്തരമൊരു കാഴ്ചപ്പാടുണ്ടായിക്കൂടെ എന്നു തോന്നും.

‘മീശ പിരിക്കുന്നോ ഇല്ലയോ എന്നതുകൊണ്ടു ഒരു സിനിമയുടെ സ്വഭാവം നിശ്ചയിക്കരുത്. മീശ പിരിച്ചു എന്നതുകൊണ്ടു സിനിമ നന്നാകുകയോ ചീത്തയാവുകയോ ഇല്ല. ഈ സിനിമയുടെ സസ്പൻസ് എന്നതുതന്നെ ഇതിലെ വിഷയം എന്താണെന്നും ഞാനതിൽ എവിടെ നിൽക്കുന്നു എന്നതുമാണ്. അതുകൊണ്ടു നമുക്കു കണ്ടുകൊണ്ടു ലോഹത്തെ മനസ്സിലാക്കാം. ചില സിനിമ ചെയ്തു കഴിയുമ്പോൾ നമ്മുടെ മനസ്സു നമ്മളോടു പറയും ഇതു വ്യത്യസ്തമാണെന്ന്. രഞ്ജിത്തിന്റെ ലോഹത്തിൽ അഭിനയിച്ചപ്പോഴും എന്നോടു മനസ്സു പറഞ്ഞത് അതാണ്.’