കുടുംബത്തെ ഒഴിവാക്കി സത്യന്‍ അനുസ്മരണം

മരിച്ചിട്ടും മരിക്കാതെ നിറഞ്ഞ ഓർമ്മയായി സത്യൻ . .അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ സഞ്ചരിച്ച് ചെമ്മീനിലെ പരീക്കുട്ടിയേയും കറുത്തമ്മയേയും അനശ്വരമാക്കിയ മധുവും ഷീലയും ലതയും വിലാസിനിയും . കേരള കൾച്ചറൽ ഫോറം നടത്തിയ സത്യൻ അനുസ്മരണവും ചെമ്മീൻ ചലച്ചിത്രത്തിന്റെ സുവർണ്ണജൂബിലി ആഘോഷ ചടങ്ങിലാണ് സത്യൻ വീണ്ടും ജ്വലിക്കുന്ന ഓർമ്മയായത്. അതേസമയം സത്യന്റെ കുടുംബത്തെ ക്ഷണിക്കാത്തത് ചടങ്ങിലെ കല്ലുകടിയുമായി. മധുവും ഷീലയും അത് സംഘാടകരെ ഓർമ്മിപ്പിക്കുകയും ചെയ്തു.

എ​ന്നാലും പ്രത്യേകം തയ്യാറാക്കിയ വേദിയിലും ചടങ്ങ് നടന്ന സത്യൻ സ്മാരത്തിൽ നിറഞ്ഞ് നിന്നത് സത്യൻ തന്നെ . ഫോട്ടോകളിലൂടെയും വാക്കുകളിലൂടെയും സത്യൻ മാത്രമായിരുന്നു ചടങ്ങിലെ അനശ്വരത. തന്റെ ഗുരുസ്ഥാനീയനായിരുന്നു സത്യനെന്ന് മധു പറഞ്ഞു. സ്മരിച്ചാലും പറഞ്ഞാലും തീരാത്ത ഓർമ്മകളാണ് സത്യനെ കുറിച്ച് ഉള്ളത്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും വ്യക്തയെ കുറിച്ചും ഞാൻ പറഞ്ഞ് അറിയേണ്ട കാര്യമില്ല.

വിദ്യാർത്ഥി , അധ്യാപകൻ , ഉദ്യോഗസ്ഥൻ , പട്ടാളക്കാരൻ , പൊലീസുകാരൻ , സിനിമാ നടൻ തുടങ്ങി ഒരു ജീവിതത്തിൽ തന്നെ പല നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ചെമ്മീനിൽ താൻ മാത്രമായിരുന്നു ചോട്ടായെന്ന് മധു പറഞ്ഞു. ഷീലയും സത്യനും കൊട്ടാക്കരയും ഉൾപ്പെടുന്ന വലിയ താരനിരയായിരുന്നു ചിത്രത്തിൽ . പ്രേംനസീർ തിരക്കിലായിരുന്നത് കൊണ്ടാണ് എനിക്ക് പരിക്കൂട്ടിയുടെ വേഷം ലഭിച്ചത്. അത് പോലെ ആദ്യ ചിത്രം നിണമണിഞ്ഞ കാൽപാടുകളിലെ പട്ടാളക്കാരന്റെ വേഷം സത്യൻ നിരസിച്ചതിനാലാണ് തനിക്ക് ലഭിച്ചത്.

സിനിമയിലും ജീവീതത്തിലും തനിക്ക് കടപ്പാടും ആദരവും ഉള്ള ആളാണ് അദ്ദേഹമെന്നും മധു പറ‍ഞ്ഞു. തുടർന്ന് സത്യന്റെ പേരിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ക്ഷണിക്കാത്തത്് തെറ്റാണെന്നും അടുത്ത ചടങ്ങിൽ കുടുംബത്തെ കൊണ്ട് വന്ന് സത്യന്റെ ചെറുമകളെ കൊണ്ട് ഒരു പാട്ട് പാടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതിൽ മീഡിയേറ്ററായി നിന്ന് പരിഹരിക്കാമെന്നും മധു പറഞ്ഞു. കേരളത്തിന്റെ സിനിമയുടെ അഭിമാനം ലോകത്തെ അറിയിച്ച ചിത്രമാണ് ചെമ്മീൻ .

സത്യൻ ആവസാനം അഭിനയിച്ച ചിത്രം തന്റെ ഒപ്പം ആയിരുന്നതായി ഷീല അനുസ്മരിച്ചു. അതിൽ വെള്ള സാരിയുടുത്ത തന്റെ മടിയിൽ തലവച്ച് സത്യൻ കിടക്കുന്ന സീൻ എടുത്ത് കഴിഞ്ഞപ്പോൾ സാരിയിൽ മുഴുവൻ ചോരയായിരുന്നു.അന്നാണ് ആ യൂണിറ്റ് മുഴുവൻ അദ്ദേഹത്തിന് രോഗമാണെന്ന് അറിഞ്ഞത്. അദ്ദേഹം ആശുപത്രിയിൽ ആയിരുന്നപ്പോൾ മരിക്കാൻ പോലും മടി കാണിച്ചതായി ഡോക്ടർമാർ തങ്ങളോട് പറഞ്ഞു. അത്രയും ചങ്കൂറ്റമുള്ള നല്ല രീതിയിൽ പെരുമാറുന്ന വ്യക്തിയായിരുന്നു സത്യൻ . ഷൂട്ടിംഗിൽ ക്യതനിഷ്ം പൂലർത്തിയ ആളായിരുന്നു. ഇത്തരം ഒരു ചടങ്ങിൽ സത്യന്റെ കുടുംബത്തെ ക്ഷണിക്കാത്തത് തെറ്റാണെന്ന് ഷീലയും പറഞ്ഞു.

എന്നാൽ മുൻപ് നടന്ന ചില പരിപാടികളിൽ സത്യന്റെ മൂത്തമകൻ പങ്കെടുത്തിട്ടുണ്ടെന്നും രണ്ടാമത്തെ മകൻ സത്യൻ ഫൗണ്ടേഷൻ എന്ന സമാന്തര സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയാണെന്നും രക്ഷാധികാരി പി.മനോഹരൻ അറിയിച്ചു. എന്നാൽ മധു മധ്യസ്ഥത വഹിക്കാൻ തയ്യാറാകണെങ്കിൽ പ്രശ്നം പരിഹരിച്ച് ഇനിയുള്ള പരിപാടികളിൽ അവരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങ് സ്പീക്കർ എൻ .ശക്തൻ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന അനശ്വര പ്രതിഭാസമാണ് ചെമ്മീൻ എന്ന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. യാഥാർത്ഥ കലാകാരൻ എന്നും ഓർമ്മിക്കും എന്നതിന് തെളിവാണ് സത്യനെന്നും സ്പീക്കർ പറഞ്ഞു.