മാധ്യമപ്രവർത്തകയ്ക്കെതിരായ പരാമർശത്തിൽ തെല്ലും ഖേദമില്ലെന്ന് മേജർരവി

ഒരു മാധ്യമ പ്രവർത്തകയെ ലൈംഗിക തൊഴിലാളിയെന്നും അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നും സംവിധായകൻ മേജർ രവി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുക്കുന്നു. ഇത്തരമൊരു പരാമർശം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് മേജർ രവി പ്രതികരിക്കുന്നു.

ഞാൻ ഒരു ചാനലിനേയും ഒരു സ്ത്രീയേയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. പല ഒാൺലൈൻ മാധ്യമങ്ങളും ഞാൻ സിന്ധു സൂര്യകുമാർ എന്ന വ്യക്തിയെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ചതായി വാർത്തകൾ നൽകിയിരുന്നു. ഇത് തികച്ചും തെറ്റാണ്. ഞാൻ ആ ചർച്ച മുഴുവനായും കണ്ടിട്ടില്ല. വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഞാൻ പ്രതികരിച്ചത്. അവർ അങ്ങനെ ചർച്ചയിൽ പറ‍ഞ്ഞിട്ടില്ലാ എങ്കിൽ പിന്നെ ഞാൻ പറഞ്ഞത് മാത്രം എന്തിന് കാര്യമാക്കണം. പരാമർശത്തിൽ ഞാൻ ഖേദിക്കുന്നില്ല.

ഇന്നലെ നടന്ന മഹാകവി അക്കിത്തത്തിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായുള്ള ചർച്ചകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതിൽ സംസ്കാരത്തെക്കുറിച്ച് പറയുമ്പോഴാണ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ദുർഗാദേവിയെ സെക്സ് വർക്കറാണെന്നു പറഞ്ഞെങ്കിൽ അവരും ആസംസ്കാരത്തിൽ ഉള്ളവരാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു സത്രീക്കെതിര ഇങ്ങനെ പറഞ്ഞതിൽ ഞാൻ ഖേദിക്കുന്നില്ല. ഒരു സത്രീക്ക് ഇങ്ങനെയൊക്കെ പറയാമെങ്കിൽ എന്റെ പ്രതികരണവും ഇങ്ങനെയായിരിക്കും. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഞാൻ ഇങ്ങനെയേ പ്രതികരിക്കൂ.

എല്ലാവരും ഇന്ത്യാക്കാരാണ്. ഞാൻ ജാതീയമായ വേർതിരിവുകളൊന്നും കാണുന്നില്ല. എല്ലാവരും തുല്യരാണ്. ദയവുചെയ്ത് ദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ എല്ലാവരും ഒഴിവാക്കണം. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിൽ. അപ്പോൾ തന്നെ സ്പർധയും മാത്സര്യവുമൊക്കെ കുറയും. ഒരു സമൂഹത്തെ മൊത്തം തെറി വിളിക്കുന്നതിനു തുല്യമാണ് ദൈവങ്ങളെക്കുറിച്ച് പറയുന്നുത്. മേജർ രവി പറഞ്ഞു.