രേഖ മരിച്ചിട്ട് രണ്ടു ദിവസം; ആത്മഹത്യയെന്നും സംശയം

സിനിമാ–സീരിയല്‍ നടി രേഖ മേനോന്റെ മരണത്തിൽ ദുരൂഹത. നടി മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തുന്നത്. രേഖയെ മരിച്ച നിലയില്‍ തൃശൂരിലെ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. ഡൈനിങ് റൂമിലെ ടേബിളില്‍ തലചായ്ച്ചുവച്ച് ഇരിയ്ക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ രണ്ടു ദിവസമായി വിദേശത്തുള്ള ഭര്‍ത്താവിനെ രേഖ ടെലിഫോണില്‍ വിളിച്ചിട്ട്. ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും മറുപടിയില്ലാതായതോടെ ഭര്‍ത്താവ് മോഹന്റെ നിർദ്ദേശമനുസരിച്ച് ഡ്രൈവർ മുറിയിലെത്തിയപ്പോഴാണ് രേഖയെ മരിച്ച നിലയിൽ കാണുന്നത്. വിയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തൃശൂരിലുള്ള ഫ്ലാറ്റിലാണ് രേഖ മോഹനും ഭർത്താവും താമസിച്ചിരുന്നത്. അഞ്ച് ദിവസം മുമ്പ് ഭർത്താവ് മോഹൻ മലേഷ്യയ്ക്ക് പോയിരുന്നു. രണ്ടുദിവസമായി മോഹൻ ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല. ഫോണും സ്വിച്ച് ഓഫ് ആയതോടെയാണ് ഡ്രൈവറെ വിളിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഡ്രൈവർ ഫ്ലാറ്റിലെത്തി കോളിങ് ബെൽ അടിച്ചിട്ടും വാതിൽ പലതവണ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതോടെ പേരാമംഗംലം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടന്നത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം സംശയിക്കുന്നതായി പൊലീസ് പറയുന്നു. മാത്രമല്ല വായിൽ നിന്നും നുരയും പതയും വന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഇത് ആത്മഹത്യയെന്ന സംശയം ബലപ്പെടാൻ കാരണമാകുന്നുവെന്നും പൊലീസ് പറഞ്ഞു.

ദീർഘകാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു രേഖ മോഹൻ. ഇവർക്ക് കുട്ടികൾ ഇല്ല. ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി എന്നീ ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രേഖ മോഹന്‍ അടുത്തിടെയായി അറിയപ്പെട്ടിരുന്നത് സീരിയലുകളുടെ പേരിലായിരുന്നു. സ്ത്രീ ജന്മം, മായമ്മ തുടങ്ങിയ സീരിയലകളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് രേഖ. ''മായമ്മ'' എന്ന മെഗാഹിറ്റ് സീരിയലില്‍ അവര്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെട്ട അവര്‍ മിനിസ്‌ക്രീനിലെ ജനപ്രിയമുഖമായിരുന്നു.