ചിങ്ങമാസത്തിലെ വിശാഖം നാളിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജനനം. അത്ഭുതകരമായി ഈ വർഷം മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7 വിശാഖം നാൾ തന്നെയാണ്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതൊരു നിമിത്തമായി കാണുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ശാന്തിഗിരി നവതി പുരസ്‌കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
ചടങ്ങില്‍ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷവും സംഘടിപ്പിച്ചു. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരു ജയസൂര്യ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പുരസ്‌കാര വേദിയില്‍ കേക്ക് മുറിച്ച് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയുണ്ടായി.
തന്റെ വയസ് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്തത് കൊണ്ട് അത് പറയുന്നില്ലെന്നും മമ്മൂട്ടി ചടങ്ങിനിടെ പറഞ്ഞു. അതിനിടെ മമ്മൂട്ടിയെ ചേട്ടനെന്ന് വിളിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഹാസ്യരൂപേണ താരം ഒരു മറുപടി കൊടുക്കുകയുണ്ടായി. ‘കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്, അപ്പോൾ എന്റെ പ്രായം നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ? മറ്റൊരു കാര്യം കൂടി ഉണ്ട് എന്റെ മകനെയും അദ്ദേഹം ചേട്ടാ എന്നാണ് വിളിക്കുന്നത്.’ മമ്മൂട്ടി പറഞ്ഞു. ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കെഎന്‍ രാധാകൃഷ്ണന്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.