പാവപ്പെട്ട യുവതികള്‍ക്ക് തയ്യല്‍ മെഷിന്‍ നല്‍കി മമ്മൂട്ടി ചിത്രത്തിന് തുടക്കം

ഒരു സിനിമയുടെ പൂജ ദിവസം തന്നെ സിനിമയുടെ പേരില്‍ വലിയൊരു ജീവകാരുണ്യ പദ്ധതി ആരംഭിച്ച് മാതൃകയായുകയാണ് മമ്മൂട്ടിയും സംവിധായകന്‍ കമലും. മമ്മൂട്ടിയും കമലും ഒന്നിക്കുന്ന "ഉട്ട്യോപ്പയിലെ രാജാവ്" എന്ന ചിത്രത്തിന്റെ പൂജയാണ് മലയാളസിനിമയ്ക്ക് തന്നെ മാതൃകയായ ഒരു തുടക്കം നല്‍കി ആരംഭിച്ചിരിക്കുന്നത്.

നിര്‍ധരായ ഇരുപത് പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷിന്‍ സമ്മാനമായി നല്‍കിയാണ് മമ്മൂട്ടിയും കൂട്ടരും സിനിമയ്ക്ക് വ്യത്യസ്തമായ തുടക്കം കുറിച്ചത്. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ഷെയര്‍ ആന്‍ കെയര്‍ എന്ന സംഘടന മുഖേനയാണ് നിര്‍ധരായ യുവതികളെ തിരഞ്ഞെടുത്തത്.

ഇങ്ങനെയൊരു പദ്ധതി തന്‍റെ ചിത്രത്തിലൂടെ തന്നെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സംവിധായകന്‍ കമലിന് പുറമെ ഫാസില്‍, ലാല്‍ ജോസ്, വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവി, സിനിമയുടെ നിര്‍മ്മാതാക്കാളായ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.