മോഹൻലാൽ ആയുർവേദ ചികിത്സയിൽ

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് സൂപ്പർതാരം മോഹൻലാൽ. ഇതിനായി ആയുർവേദ ചികിത്സയിലാണ് താരം ഇപ്പോൾ. പൂമുള്ളിയിലാണ് ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാൻ അദ്ദേഹം തീരുമാനിച്ചത്. ആക്​ഷന് പ്രാധാന്യമുളള സിനിമയിൽ ഹൈവോൾട്ടേജ് ആക്​ഷൻ രംഗങ്ങളാകും പ്രധാനപ്രത്യേകത.

വനിതാ ഫിലിം അവാർഡ് പുരസ്കാരചടങ്ങിൽ ജീത്തു ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വനിതാ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിനായിരുന്നു. വൈശാഖ് ആണ് മോഹൻലാലിന് പകരം അവാർഡ് ഏറ്റുവാങ്ങിയത്.

25–30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യം കൽപ്പിക്കുന്ന ചിത്രം പെർഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുക.

തമിഴ് താരം വിശാൽ ആണ് മറ്റൊരു താരം. വിശാലിന് പുറമെ പ്രമുഖ തെലുങ്ക് താരം ശ്രീകാന്തും, ഹൻസികയും അഭിനയിക്കുന്നുണ്ട്. വൻതാരങ്ങൾ അണിനിരക്കുന്ന ചിത്രം നിർമിക്കുന്നത് ബജ്രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്ലിൻ വെങ്കിടേഷ് ആണ്.

വിണ്ണൈ താണ്ടി വരുവായ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരം–പ്രവീൺ വർമ.

മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.