മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാൻ ആണ് പ്രധാന ലൊക്കേഷൻ. ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദം. മേജർ മഹാദേവന്റെ റോളിൽ മോഹൻലാല്‍ വീണ്ടുമെത്തുന്നു.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മീശപിരിയൻ ലുക്ക് ആകും പ്രധാനആകർഷണം.
രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ. മരുഭൂമിയില്‍ കൂറ്റൻ െസറ്റിട്ടാണ് ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം.
കലാസംവിധായകന്‍ സാലു കെ ജോര്‍ജ് കൂറ്റന്‍ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തിയിലെ പട്ടാളകേന്ദ്രങ്ങളും പഴയകാലഘട്ടങ്ങളിലെ ടാങ്കറുകളും മറ്റുമാണ് രാജസ്ഥാനില്‍ സെറ്റിട്ടിരിക്കുന്നത്. 25 ദിവസമാണ് ചിത്രത്തിനായി മോഹൻലാൽ മാറ്റിവച്ചിരിക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ് സെക്ടറില്‍ സിനിമയുടെ ചിത്രീകരണം ഉണ്ടാകും.
തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. രാഹുല്‍ സുബ്രഹ്മണ്യം, സിദ്ധാര്‍ത്ഥ് വിപിന്‍ എന്നിവരാണ് സംഗീത സംവിധാനം.