ഒരുപാട് ഇഷ്ടമായി അങ്കമാലി ഡയറീസ്: മോഹൻലാൽ

വേറിട്ട ആവിഷ്കാരങ്ങളെ തിരഞ്ഞെടുക്കുന്ന യുവനിരയാണ് ഏതൊരു സിനിമാഇൻഡസ്ട്രിയുടെയും നട്ടെല്ല്. അങ്ങനെ ചെയ്യുന്നവർക്ക് മുമ്പേ നടന്ന പ്രതിഭകളുടെ ഓരോ വാക്കുകളും വലിയ പ്രചോദനമാണ്. ലിജോ ജോസ് പെല്ലിശേരിക്കും സംഘത്തിനും അങ്ങനെയൊരു സമ്മാനമാണ് കിട്ടിയിരിക്കുന്നത്. മലയാളത്തിന്റെ അഭിനയപ്രതിഭ മോഹൻലാൽ ലിജോയുടെ പുതിയ ചിത്രം അങ്കമാലി ഡയറീസിനെക്കുറിച്ച് എഴുതിയ ഓരോവാക്കുകളും അത്രയേറെ മൂല്യമുള്ളതാണ്.

‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ പറഞ്ഞു.

പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

‘കട്ട ലോക്കല്‍’ എന്ന് ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാന്‍. പ്രശാന്ത് പിള്ള സംഗീതം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് താരങ്ങൾ‍.

11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. 1000ഓളം നടീനടന്‍മാര്‍ ഈ രംഗത്തില്‍ എത്തുന്നുണ്ട്.