സിനിമ നിരോധിച്ച് പ്രാര്‍ഥന സംഘങ്ങള്‍ തുടങ്ങൂ: മുരളി ഗോപി

സിനിമയാണ് സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റും ഉത്തരവാദി എങ്കില്‍ അത് നിരോധിച്ച് പ്രാര്‍ഥനസംഘങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കൂ എന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്കിലാണ് അദ്ദേഹം തന്‍റെ അഭിപ്രായം പ്രകടമാക്കിയത്.

‘ അതെ സിനിമയാണ് ഈ ചുറ്റുപാടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കൊക്കെ ഉത്തരവാദി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ കണ്ടവരെല്ലാം ഗാന്ധിസം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവരായി മാറി. പാഷന്‍ ഓഫ്‍ ദ് ക്രൈസ്റ്റ് കണ്ടവര്‍ കരുത്തുള്ള ക്രൈസ്തവനായി മാറി. കൊപ്പോളയുടെ ഗോഡ്ഫാദര്‍ കണ്ടവര്‍ ക്രൂരന്മാരായ ഗാങ്സ്റ്റേഴ്സ് ആയി മാറി. അതുപോലെ പ്രേമം സിനിമ കണ്ട യുവാക്കള്‍ ‘വഴിതെറ്റിയവരായി.

സിനിമ നിരോധിച്ച് പ്രാര്‍ഥനസംഘങ്ങളെ പ്രോത്സാഹിപ്പിക്കൂ അപ്പോള്‍ കാണാം, ലോകയുദ്ധങ്ങളില്ലാത്ത, സ്വേച്ഛാധിപതികളില്ലാത്ത, മാനഭംഗമോ, കൊള്ളയോ ഇല്ലാത്ത ഒരു ലോകത്തിലേക്ക് ഉള്ള പരിണാമം. ഒപ്പം യുവാക്കളല്ലാതെ അവരുടെ അധ്യാപകരുമായി പ്രണയത്തിലാകുന്നത് ആരാണെന്നും കാണാം. മുരളി ഗോപി പറയുന്നു.

പുതുതലമുറ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച് ഡി.ജി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരുഷാധിപത്യം നിറഞ്ഞ ന്യൂജനറേഷൻ സിനിമകളിൽ സ്ത്രീകഥാപാത്രങ്ങൾക്കു നെഗറ്റീവ് വേഷമാണെന്നും മദ്യത്തിനും മയക്കുമരുന്നിനുമാണ് ഇത്തരം സിനിമകൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.