ദേശീയ ചലച്ചിത്രപുരസ്ക്കാരം; പത്ത് മലയാള ചിത്രങ്ങൾ അവസാന റൗണ്ടിൽ

63 മത് ദേശീയ ചലച്ചിത്രപുരസ്ക്കാരം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നരയ്ക്കാണ് പ്രഖ്യാപനം. സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തുന്നത്. പത്ത് മലയാള ചിത്രങ്ങള്‍ അവസാനറൗണ്ടില്‍ മല്‍സരത്തിനുണ്ട്.

ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്‍റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധിവാല്‍മീകം, എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളാണ് പുരസ്ക്കാരത്തിനായുള്ള അവസാനറൗണ്ട് മല്‍സരത്തിനുള്ളത്. മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് പ്രാദേശിക ജൂറി തിരഞ്ഞെടുത്തത്. ഇതു സര്‍വകാല റെക്കോര്‍ഡാണ്. ഒഴിവു ദിവസത്തെ കളിയും പത്തേമാരിയും എന്ന് നിന്‍റെ മൊയ്തീനും വിവിധ പുരസ്ക്കാരങ്ങള്‍ക്കായി ഏറെ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നു. മലയാളിയായ വിനോദ് മങ്കര സംവിധാന ചെയ്ത സംസ്കൃത ചിത്രം പ്രിയമാനസത്തിന് പുരസ്ക്കാരം ലഭിച്ചേക്കും.

അവാര്‍ഡ് സമിതിയില്‍ രണ്ട് മലയാളികളുണ്ട്. കേരളത്തില്‍ നിന്ന് ശ്യാമപ്രസാദും മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യു മാത്തനും. ഇക്കുറി നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 22 മലയാള ചിത്രങ്ങള്‍ മല്‍സരിക്കുന്നു. ബംഗാളി ചിത്രങ്ങളാണ് മലയാളത്തിന് കനത്തവെല്ലുവിളിയുയര്‍ത്തുന്നത്. കൗശിക് ഗാംഗുലിയുടെ സിനിമവാല, ഗൗതം ഘോഷിന്‍റെ സാന്‍ഖാചില്‍, ശ്രിജിത് മുഖര്‍ജിയുടെ രാജ്കഹ്്നി എന്നിവയടക്കം 7 ബംഗാളി സിനിമകളാണ് അവസാന റൗണ്ടിലുള്ളത്.

ബാജിറാവു മസ്താനിയും പികുവും തനു വെഡ്സ് മനുവും എന്‍ എച്ച് 10 നും ബജ്റംഗി ഭായ്ജാനും മാര്‍ഗരിറ്റ വിത്ത് എ സ്ട്രോയും ദം ലഗാകെ ഹായ്ഷയുമെല്ലാം ബോളിവുഡ് സാന്നിധ്യങ്ങളാണ്. ഇതാദ്യമായി മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശം ഏതെന്ന് അവാര്‍ഡ് സമിതി നിശ്ചയിക്കും.