നിയമസഭാ മന്ദിരത്തില്‍ നാവുപിഴച്ച് നടിയുടെ പ്രസംഗം; സ്പീക്കര്‍ വേദി വിട്ടു

നിയമസഭാ സെക്രട്ടേറിയറ്റിലെ ഇടതു സംഘടനയുടെ വനിതാ ഫോറം വാര്‍ഷികത്തിന് ഉദ്ഘാടകയായി നിയമസഭാ മന്ദിരത്തില്‍ എത്തിയ പ്രമുഖ നടി നിലവിട്ടു സംസാരിച്ചതോടെ ചടങ്ങ് അലങ്കോലമായി. നടിയുടെ പ്രസംഗത്തിന്റെ പോക്ക് കുഴഞ്ഞുമറിയുന്നതിനിടെ മുഖ്യാതിഥിയായസ്പീക്കര്‍ എന്‍. ശക്തന്‍ സ്ഥലംവിട്ടു.

മാപ്പ് പറയാന്‍ സ്പീക്കറെ ചേംബറില്‍ കാണാന്‍ പോയ സംഘാടകര്‍ അതിനു കഴിയാതെ മടങ്ങി. മറ്റു പരിപാടികള്‍ക്കായി സ്പീക്കര്‍ അപ്പോഴേക്കും പുറത്തു പോയിരുന്നു. നാണക്കേട് ഒഴിവാക്കാന്‍ സംഘാടകര്‍ കൂട്ടഅവധിയില്‍ പ്രവേശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നിയമസഭാ മന്ദിരത്തിലെ ചെറിയ കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ഷികാഘോഷം. തൊട്ടടുത്ത നക്ഷത്രഹോട്ടലില്‍ നിന്നു ചടങ്ങിനെത്തിയ നടി വന്നപ്പോള്‍ മുതല്‍ സംഘാടകര്‍ക്കു പന്തികേടു തോന്നി.

ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റതോടെ ഭാവവും ശൈലിയും കൈവിട്ടു. 'സഭയില്‍ കയറാന്‍ പാടാണ്. കടിക്കും, പിടിക്കും എന്നൊക്കെ കേള്‍ക്കുന്നു. പേടിച്ചാണു വന്നത്. പിന്നെ കരുത്തനായ എംഎല്‍എയുടെ ഭാര്യ ക്ഷണിച്ച ധൈര്യത്തിലാണു വന്നത്- വാചകം നീണ്ടുതുടങ്ങിയതോടെ നാവ് കുഴഞ്ഞു. പിന്നെ വാക്കുകളുടെ ഗ്രേഡ് കൂടി. ഇതോടെ നടിയെ സംഘാടകര്‍ ഒരുവിധം കാറില്‍ കയറ്റിവിട്ടു. പരിപാടി അലങ്കോലമായി. ചടങ്ങിനെത്തിയ നൂറിലധികംപേരെ പറഞ്ഞുവിട്ടു സംഘാടകരും രംഗമൊഴിഞ്ഞു.