കാൽതൊട്ടു വന്ദനം നേട്ടത്തിനല്ല; വിമർശനങ്ങൾക്ക് പത്മകുമാറിന്റെ മറുപടി

കോട്ടയത്ത് നടന്ന ചടങ്ങിൽ പത്മകുമാർ മോഹൻലാലിന്റെ കാൽതൊട്ട് വന്ദിക്കുന്നു

മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നടനും സംവിധായകനുമായ പത്മകുമാർ ഒരുക്കിയ മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിനായിരുന്നു. കോട്ടയത്ത് നടന്ന ചടങ്ങിൽ പത്മകുമാർ പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ വിശിഷ്ടാതിഥിയായി മോ‍ഹൻലാലും എത്തിയിരുന്നു. അവാർഡ് ഏറ്റുവാങ്ങിയ സദസ്സിൽ വച്ച് പത്മകുമാർ മോഹൻലാലിന്റെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. ‘കാൽ തൊട്ട് വണങ്ങിയത് സിനിമാ നടനെയല്ല. "ഭാവി" ചരിത്രത്തെയാണ്....എന്ന അടിക്കുറിപ്പോടെയാണ് പത്മകുമാർ ഈ ചിത്രം പോസ്റ്റു ചെയ്തത്. എന്നാൽ ഈ ചിത്രത്തിന് വിമർശനവുമായി ആളുകൾ രംഗത്തെത്തി. മോഹൻലാലിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും ഉണ്ടായിരുന്നു. ഇതിന് മറുപടിയുമായി സംവിധായകൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

തുറന്ന മറുപടി...

എൻറെ ജോലിയുമായി ബന്ധപ്പെട്ട് പല പോസ്റ്റുകളും ഞാൻ ഫേസ്ബൂക്കിൽ ഇട്ടിട്ടുണ്ട്. പക്ഷേ, ഒരു പോസ്റ്റിന് ഇത്രയധികം കമൻറും ലൈക്കും reach ഉം ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്. കാരണം എൻറെ പോസ്റ്റിൻറെ ശക്തിയല്ല, മോഹൻലാൽ എന്ന വ്യക്തിയുടെ മാസ്മരികത ഒന്നു മാത്രമാണ്. കമൻറുകളിൽ കണ്ട ചിലത് ഞാൻ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യക്തി പരമായി മോഹൻലാൽ എന്ന ആളെ എനിക്കറിയില്ല. എല്ലാവരെയും പോലെ ദൂരെ നിന്നു കാണുകയും അറിയുകയും ചെയ്ത ഒരാളാണ് ഞാനും. പൂവിൻറെ മണം കൈയ്യിലെടുക്കാതെ പകർന്നു കിട്ടുന്നതുപോലെ അദ്ദേഹത്തിൻറെ പ്രഭാവവും എന്നിലും എത്തിയുട്ടുണ്ട്, നടനായും നല്ലൊരു വ്യക്തിത്വത്തിൻറെ ഉടമയായും. സംവിധായകാനാകാൻ ആഗ്രഹിച്ച എൻറെ യാത്രയിൽ വിളക്കിച്ചേർത്ത ഒരധ്യായമായിരുന്നു അഭിനയം. പല പ്രമുഖ നടൻമാരോടൊപ്പം ഞാൻ ആഭിനയിച്ചിട്ടുണ്ട്. നിവേദ്യത്തിന് ശേഷം ഒരിക്കൽ ശ്രീ.M.പത്മകുമാറിൻറെ ശിക്കാർ എന്ന സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചതാണ്. മോഹൻലാലിൻറെ introduction വേണ്ടിയുള്ള സംഘടന സീനിൽ വരുന്ന അള്ളു സലീം എന്ന കഥാപാത്രത്തെ അവതിരിപ്പിക്കാനായിരുന്നു എന്നെ വിളിച്ചത്. ലൊക്കേഷനിലേത്തി മേക്കപ്പിട്ട് നിൽക്കുന്പോൾ എനിക്ക് വല്ലാത്തൊരു ഭയം. അഭിനയത്തിൽ ജീവിക്കുമെന്ന് കേട്ട ആദ്ദേഹത്തോടൊപ്പം നിൽക്കാൻ ചങ്കിടുപ്പ്. ഒരു നടനായി അദ്ദേഹത്തിൻറെ മുന്നിൽ എത്താൻ എനിക്ക് എന്നെ പേടിയായിരുന്നു. മേക്കപ് അഴിച്ചുവെച്ച് സംവിധായകനോട് അനുവാദം ചോദിച്ച് പിൻവാങ്ങി.

എല്ലാവരും കുത്തി വരക്കുന്ന “കോണക വാലു” പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് ശ്രീ മോഹൻലാൻ. ദോഷൈകദൃക്കുകൾ വിമർശിച്ചെന്നിരിക്കും, അവയൊക്കെ സത്യങ്ങൾ ആണെങ്കിൽ പോലും, ഗൌരവമായി കാണാൻ എന്നെപോലെയുള്ളവർക്ക് കഴിയുന്നില്ല. സ്വകാര്യമായി ചെയ്യുന്ന പാപങ്ങളെക്കാൽ എത്രയോ ചെറുതാണ് തുറന്ന ഇതിഹാസത്തിലെ പടർന്ന മഷി.

പിന്നെ കാലിൽ തൊട്ടു വന്ദിച്ചത്. എനിക്ക് ശ്രീ.മോഹൻലാലിൽ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല. പടന്നു പന്തലിച്ചു നിൽക്കുന്ന വൻവൃക്ഷത്തിൻറെ നെറുകയിൽ തൊടുവാൻ ഉയരമില്ലാത്ത ഞാൻ, താങ്ങി നിർത്തുന്ന വേരിൻറെ ഉറപ്പിൽ ഒന്നു തൊട്ടു എന്നു മാത്രം.

അവാർഡ് വിതരണവേദിയിലെത്തിയ പല നടന്മാരോടുള്ള ജനങ്ങളുടെ തണുത്ത പ്രതിരകണം ഞാൻ നേരിട്ട് കണ്ടതാണ്. മോഹൻലാൽ എന്ന “ഭാവി” ലോക മലയാള ചരിത്രത്തിൻറെ വരവിലെ ജനലക്ഷങ്ങളുടെ ആർത്തിരന്പൽ കണ്ടിട്ടല്ല സുഹൃത്തുക്കളെ ഞാനിത് പോസ്റ്റ് ചെയ്തത്. ഞാൻ കണ്ട സ്വപ്നത്തെ പകൽ വെളിച്ചത്തിൽ കൊണ്ടുവരുവാനുള്ള ആർത്തിമാത്രമായിരുന്നു കാൽതൊട്ടു വന്ദിക്കുന്ന ആ ചിത്രം. പത്മകുമാർ പറഞ്ഞു.