മുരുകൻ ‘പാകം’ ചെയ്തതു ദുരൂഹത, പാടി സംശയനിഴലിൽ

കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുരുകൻ തമിഴ്നാട്ടിൽ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെന്നു വിവരം. മണിയുടെ ഔട്ട്ഹൗസ് ആയ പാടിയിൽ പാചകക്കാരനായി കയറിക്കൂടിയ മുരുകനെ പൊലീസ് നിരന്തരം ചോദ്യംചെയ്യുന്നുണ്ട്.

ഇയാൾ കൊലക്കേസിലടക്കം പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചന. കഴിഞ്ഞ ക്രിസ്മസിനു മണിയെ കാണാനെത്തിയാണ് മുരുകൻ പരിചയം സ്ഥാപിച്ചത്. പിന്നീടു പാടിയിലെ സഹായിയായും പാചകക്കാരനായും മാറി. മുരുകൻ അപകടകാരിയാണെന്നറിഞ്ഞു സഹോദരൻ രാമകൃഷ്ണനും ബന്ധുക്കളും മണിക്കു മുന്നറിയിപ്പ് നൽകിയെങ്കിലും ഒഴിവാക്കാൻ മണി തയാറായില്ല. ഒടുവിൽ പാടിയുടെ സൂക്ഷിപ്പുകാരനും മേൽനോട്ടക്കാരനുമായി മ‍ുരുകൻ മാറി.

സംഭവം നടന്നതിന്റെ പിറ്റേന്നു പാടി കഴുകി വൃത്തിയാക്കിയതും സാധനങ്ങൾ ചാക്കിലാക്കി മാറ്റിയതും മുരുകനാണെന്നാണ് വിവരം. ഇയാളുടെ തമിഴ്നാട് പശ്ചാത്തലത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

കർശന പൊലീസ് നിരീക്ഷണത്തിലാണ് പാടി. രണ്ടു പൊലീസുകാരെ കാവൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുമുണ്ട്. മണിയുടെ മരണശേഷവും വീട്ടിലേക്ക് ഒഴുകിയെത്തുന്ന ജനം പാടി സന്ദർശിച്ചാണ് മടങ്ങുന്നത്.