പെരുമ്പാവൂരില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയ്ക്കുണ്ടായ ക്രൂരതയിൽ അപലപിച്ച് നടി പ്രിയാമണി രംഗത്തെത്തി. രൂക്ഷമായ വിമർശനങ്ങളുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
ക്രൂരമായ മറ്റൊരു മാനഭംഗവാർത്ത കൂടി അറിഞ്ഞപ്പോൾ താന്‍ ഞെട്ടിയെന്നും ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും സുരക്ഷിതമല്ലെന്ന് കരുതുന്നുവെന്നുമായിരുന്നു നടിയുടെ ആദ്യ ട്വീറ്റ്. ബംഗലൂരുവിൽ ഈ അടുത്തിടെ ഒരു പെൺകുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചും നടി പറയുന്നു.
ബംഗലൂരുവിൽ കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുട്ടിയെ രാത്രി തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനത്തിൽ നിന്നും കഷ്ടിച്ചാണ് ആ കുട്ടി രക്ഷപ്പെട്ടതും. അതിന് ശേഷം ഇതും. കാര്യങ്ങളുടെ പോക്ക് ഈ നിലയ്ക്കാണെങ്കിൽ ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും ഈ രാജ്യം വിട്ട് സുരക്ഷിതമായ വേറെ എവിടേക്കെങ്കിലും പോകാന്‍ താന്‍ അപേക്ഷിക്കുന്നുവെന്നും പ്രിയാമണി ട്വീറ്റ് ചെയ്തു.
പ്രിയാമണിയുടെ ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. .