പുലിമുരുകൻ നൂറുകോടിയിലേയ്ക്ക് ?

മലയാള സിനിമയെ പുലി പിടിച്ചുവെന്നാണ് ആദ്യം ദിവസ കലക്‌ഷൻ വ്യക്തമാക്കുന്നത്. വീട്ടമ്മമാർകൂടി സഹായിച്ചാൽ പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി ക്ളബ്ബ് ചിത്രം. ആദ്യ മൂന്നാഴ്ചയിലെ കലക്‌ഷനിൽത്തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോർഡുകൾ മുരുകൻ പുലിയോടൊപ്പം മറി കടക്കുമെന്നാണ് സൂചന.

ആദ്യ മൂന്നോ നാലോ ദിവസം 331 തിയറ്ററുകളിലാണ് പുലിമുരുകൻ പ്രദർശിപ്പിക്കുന്നത്. ഇതിൽ 250 തിയറ്ററുകളെങ്കിലും രണ്ടാം ആഴ്ചവരെ തുടരും. 200 തിയറ്റർവരെ മൂന്നാം ആഴ്ചയും തുടരാം. സാധാരണ ഒരു സിനിമ കളിക്കുന്നതിന്റെ ഇരട്ടി തിയറ്ററാണിത്. ഒരിടത്തും കലക്‌ഷനൻ ഡ്രോപ്പ് ഉണ്ടായിട്ടില്ല. സിനിമ പ്രശ്നമാണെങ്കിൽ അതുണ്ടാകേണ്ട‌ സമയമായി. പ്രത്യേകിച്ചും നാടു മുഴുവൻ റീലീസ് ചെയ്ത സാഹചര്യത്തിൽ

കബാലി പോലും ആദ്യ ദിവസത്തെ രാത്രി ഷോകളോടെ പുറകോട്ടാണെന്നു വ്യക്തമായിരുന്നു. തിയറ്ററുകളിലെ ബുക്കിംങ് രീതി കണ്ടാ​ണ് ഇതു വിലയിരുത്തുന്നത്. എന്നാൽ പുലിമുരുകൻ ആദ്യ ദിവസം പിന്നിടുമ്പോൾ അത്തരമൊരു തളർച്ച ഒരിടത്തുപോലും കാണിക്കുന്നില്ല. ഇത്രയേറെ തിയറ്ററുകളിൽ ഒരു സിനിമ ഗ്രാഫ് ഉയർത്തി നിർത്തുന്നതു മലയാളത്തിലെ ആദ്യ സംഭവമായിരിക്കും.

യുവാക്കൾ സിനിമ ഏറ്റെടുത്തു എന്നതു സത്യമാണ്. മോഹൻലാൽ ഫാൻസുമാത്രം ഏറ്റെടുത്താൻ ഇതുപോലെ കലക്‌ഷൻ വരില്ല. ഫാൻസ് കത്തുന്ന തീയിലെ ഇന്ധനമാണ്. കത്തേണ്ടതു സിനിമതന്നെയാണ്. ദൃശ്യം ചെയ്തതു 80 കോടിയോളം രൂപയുടെ ബിസിനസ്സാണ്. എന്നു നിന്റെ മൊയ്തീൻ 70 കോടിയോളം രൂപയുടെ ബിസിനസ്സും ചെയ്തു കാണും. ഇതിനു രണ്ടിനും പുറകിലുണ്ടായിരുന്നത് സ്ത്രീകളുടെ ശക്തിയാണ്. ഗ്രോസ് കലക്‌ഷൻ ഉയർത്തുന്നതു ഫാലിമി ക്രൗഡാണ്.

പുലിമുരുകന്റെ ആദ്യ ഷോകൾ കണ്ട സ്ത്രീകൾ അതീവ സന്തോഷത്തോടെയാണ് തിരിച്ചു പോയത്. അതുകൊണ്ടുതന്നെ സ്ത്രീകൾ പുലിയെപ്പേടിച്ചു വീട്ടിലിരിക്കാൻ ഇടയില്ല. ക്രിസ്മസ് വരെ വമ്പൻ പടങ്ങളൊന്നും റീലീസ് ചെയ്യാനിടയില്ല. നവംബറിൽ മോഹൻലാലിന്റെ പടമാണു ഇനി വരാനുള്ളത്. ഇതു തിയ്യതി മാറ്റുമോ എന്നു കണ്ടറിയണം.

ഇതെല്ലാം കാണിക്കുന്നത് മലയാള സിനിമയെ പുലി പിടിച്ചു എന്നുതന്നെയാണ്. അതായത് 100 കോടിയെന്ന സ്വപ്ന സംഖ്യയിലേക്കു നീങ്ങാനുള്ള എല്ലാ സാധ്യതയും കാണുന്നു. അടുത്ത കാലത്തൊന്നും ആദ്യ ദിവസംതന്നെ ഇത്രയും ശക്തമായ കലക്‌ഷൻ മുന്നിൽ കണ്ട സിനിമ ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയോടെ ചിത്രം വ്യക്തമാകും. ലഭ്യമായ കണക്കുകളും റിപ്പോർട്ടുകളും ട്രെൻഡുകളും കാണിക്കുന്നതു മോഹൻലാൽ മലയാളത്തിലെ ആദ്യ 100 കോടി ക്ളബ്ബ് അംഗമാകും എന്നുതന്നെയാണ്.