മരണം ‘വേട്ട’കളെ വേട്ടയാടുന്നു

മോഹൻരൂപ് (ഫയൽ ചിത്രം)

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘വേട്ട’യുടെ സംവിധായകൻ രാജേഷ് പിള്ളയുടെ നിര്യാണത്തിനു പിന്നാലെ 1984–ൽ റിലീസ് ചെയ്ത മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വേട്ട’യുടെ സംവിധായകൻ മോഹൻരൂപും അന്തരിച്ചു.

മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ, ബാലൻ കെ. നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വേട്ട അന്നത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു. 32 വർഷങ്ങൾക്കിപ്പുറം വേട്ട എന്ന പേരിൽ സിനിമയെടുക്കാൻ രാജേഷ് പിള്ള ഒരുങ്ങിയപ്പോൾ തന്നെ പഴയ ചിത്രത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അങ്ങനെയാണ് തർക്കങ്ങളൊഴിവാക്കാൻ ഇംഗ്ലീഷിൽ ഒരു എച്ച് കൂടി ചേർത്ത് Vettah എന്നാക്കി പുതിയ വേട്ടയെ മാറ്റിയത്.

പുതിയ വേട്ട റിലീസ് ചെയ്തതിന്റെ പിറ്റേന്നാണ് രാജേഷ് പിള്ള വിടവാങ്ങിയത്. 3 ദിവസങ്ങൾക്കുള്ളിൽ പഴയ വേട്ടയുടെ സംവിധായകനും അന്തരിച്ചു. പേരിലെ സാമ്യം ഇരുവരുടെയും മരണത്തിലും ഉണ്ടായത് തീർത്തും യാദൃശ്ചികവുമായി.

മോഹൻരൂപ് (ഫയൽ ചിത്രം)

മമ്മൂട്ടിയുടെ ആദ്യ പൊലീസ് വേഷം ആയിരുന്നു പഴയ വേട്ടയിലേത്. ഇതു കൂടാതെ 5 ചിത്രങ്ങൾ കൂടി മോഹൻരൂപ് സംവിധാനം ചെയ്തിട്ടുണ്ട്. 21–ാം വയസ്സിൽ ആദ്യ ചിത്രം സംവിധാനം ചെയ്ത അദ്ദേഹത്തിന് ബി. ആർ. അംബേദ്ക്കർ കലാശ്രീ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.