സരോജിനിയമ്മ കാത്തിരുന്നെങ്കിലും സുരേഷ് ഗോപിക്ക് എത്താനായില്ല

സുരേഷ് ഗോപിയെ കാണണമെന്ന ശാന്തിമന്ദിരത്തിലെ സരോജിനിയമ്മയുടെ മോഹം ഇന്നലെയും നടന്നില്ല. വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തിന് എത്താനായില്ല.
മരിക്കുന്നതിനു മുൻപു തനിക്കു നടൻ സുരേഷ് ഗോപിയെ കാണണമെന്ന് ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസി സരോജിനിയമ്മ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ശാന്തി മന്ദിരത്തിലെ സ്ഥിരം സന്ദർശകനായ സിനിമാ സംവിധായകൻ ഗഫൂർ ഇല്യാസാണു ദൃശ്യം പകർത്തിയത്. ഇതു ശ്രദ്ധയിൽപ്പെ‌ട്ടതിനെ തുടർന്നാണു മാതൃദിനമായ ഇന്നലെ സരോജിനിയമ്മയെ കാണാൻ സുരേഷ് ഗോപി എത്തുമെന്നു വിവരം കിട്ടിയത്.

സരോജിനിയമ്മ ഉൾപ്പെടെയുള്ള അന്തേവാസികളും നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഹെലികോപ്റ്റർ ലാൻഡിങ്ങിനു സൗകര്യം ലഭിക്കാത്തതിനെ തുടർന്നു പരിപാടി മറ്റൊരു ദിവസത്തേക്കു മാറ്റിയതായി മാനേജർ സിനോജ് അറിയിച്ചു. ചേർത്തല എസ്എൻ കോളജ് മൈതാനത്തു സൗകര്യം ലഭിച്ചെങ്കിലും റോഡ് മാർഗം ആലപ്പുഴയിലെത്തുന്നതിന് ഏറെ സമയമെടുക്കുന്നതിനാൽ അതിനു മുതിർന്നില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞു സുരേഷ് ഗോപി ശാന്തിമന്ദിരത്തിൽ എത്തുമെന്നും മാനേജർ പറഞ്ഞു. അതേസമയം ആലപ്പുഴയിൽ സുരേഷ് ഗോപിയുടെ ഹെലികോപ്റ്റർ ലാൻഡിങ്ങിനുള്ള അനുവാദം ചോദിച്ചിരുന്നില്ലെന്നും ചേർത്തല എസ്എൻ കോളജ് മൈതാനത്ത് ലാൻഡിങ് അനുവദിച്ചിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ പറഞ്ഞു.