ന്യൂജെന്‍ സിനിമകള്‍ സ്ത്രീവിരുദ്ധ സിനിമകളെന്ന് ഡി.ജി.പി. ടി.പി.സെന്‍കുമാര്‍. സ്ത്രീകളെ മോശമാക്കി കാണിക്കുന്നു. മദ്യത്തിനും ലഹരിമരുന്നിനും പ്രാമുഖ്യം നല്‍കുന്നു. കുമിളകളുടെ ആയുസ്സ് മാത്രമാണ് ഈ പ്രമേയങ്ങള്‍ക്കുള്ളത്. ഇത്തരം സിനിമകള്‍ സമൂഹം എങ്ങനെ സഹിക്കുന്നുവെന്നും ഡി.ജി.പി ചോദിച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ് കോളെജില്‍ നടന്ന അപകടവും ഓണാഘോഷങ്ങള്‍ അതിരു കടക്കുന്നതും പ്രേമം പോലുള്ള സിനിമകളുടെ ഇഫക്റ്റാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് മേധാവി പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രേമം പോലുള്ള സിനിമകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം പ്രതികൂലമായേ ബാധിക്കുകയുള്ളൂ എന്നും സെന്‍കുമാര്‍ നേരത്തെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതുതലമുറ സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.