ചുംബനസമരം എന്തൊരു വൃത്തികേട്: ഷീല

ചുംബനസമരത്തിൽ നിന്നും(ഇടത് ), ഷീല (വലത്)

ചുംബനസമരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി ഷീല. തീർത്തും വൃത്തികേടാണ് ഈ സമരമെന്നും കേരളത്തിൽ ഇതിന്റെ ആവശ്യമുണ്ടോയെന്നും ഷീല ചോദിക്കുന്നു. മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയിലാണ് ഷീല അഭിപ്രായം പ്രകടമാക്കിയത്.

എന്തൊരു വൃത്തികേടാണ്...കേരളത്തില്‍ ഇതിന്റെ ആവശ്യമുണ്ടോ ? ഇപ്പോൾ അവർ ചുംബനസമരം നടത്തി അടുത്തത് അവർ എന്തുസമരം നടത്തും. വിദേശത്ത് തുണിപോലുമില്ലാതെ നിരത്തിലൂടെ ഓടി സമരം നടത്തുന്നവരുണ്ട്. ഈ ചുംബിക്കുന്നവരൊക്കെ ഇങ്ങനെ ഓടുമോ? ഷീല പറഞ്ഞു.

എന്ത് ഉദ്ദേശത്തോടെയാണ് അവർ നടത്തിയതെങ്കിലും അങ്ങനെ ചെയ്യാൻ പാടില്ല. അതിന് ചുംബിക്കണോ? ഞാൻ ഇതിന് എതിരാണ്. കേരളത്തിലുള്ള പെണ്ണുങ്ങളാണോ ഇതൊക്കെ ചെയ്യുന്നത്. ഓരോ കാര്യങ്ങൾക്കും ഓരോ സ്ഥലങ്ങളുണ്ട്. ബെഡ് റൂം ഉണ്ട് അടുക്കള ഉണ്ട്. ഇവിടെ ചെയ്യുന്ന കാര്യങ്ങൾ റോഡിൽ ചെന്ന് ചെയ്യേണ്ട കാര്യമുണ്ടോ? ഓരോന്നിനും ഓരോ ഇടമുണ്ട്. ഷീല തുറന്നടിച്ചു.

മേനീപ്രദർശനം ഞങ്ങളുടെ കാലത്ത് ഇല്ലായിരുന്നു. ചിലനടിമാർ ചെയ്തിട്ടുണ്ടെങ്കിലും ഞാൻ ചെയ്തിട്ടില്ല. വലിയൊരു തമിഴ് ചിത്രത്തിന് വേണ്ടി സ്വിമ്മിങ് ഡ്രെസ് ഇടണമെന്ന് പറഞ്ഞിട്ടും ചെയ്തില്ല. കപാലിക എന്ന ചിത്രത്തിൽ ഞാൻ അഭിസാരികയായാണ് അഭിനയിച്ചത്. എന്നാൽ ആ ചിത്രത്തിൽ ഒരു മോശം രംഗങ്ങളും ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയൊരു ചിത്രമെടുക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ? ഹരി പോത്തൻ എന്നോടാണ് രതിനിർവേദം സിനിമയുടെ കഥ ആദ്യം പറയുന്നത്. കഥ കേട്ട ഉടൻ ഞാൻ ആ വേഷം ചെയ്യില്ലെന്ന് വ്യക്തമാക്കി - ഷീല പറഞ്ഞു.