ജഗദീഷിന്റേത് ‘കാക്ക തൂറിയ’ പോലത്തെ വൈകാരികപ്രകടനം: സിന്ധു ജോയ്

പത്തനാപുരത്ത് പ്രചാരണത്തിന് എത്തിയ മോഹൻലാലിന്റെ നിലപാടിനെ വിമർശിച്ച് ജഗദീഷ് രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ ഈ തീരുമാനം തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് ബ്ലാക്മെയ്ൽ ചെയ്തതായി സംശയമുണ്ടെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ജഗദീഷിനെ വിമർശിച്ച് സിന്ധു ജോയ് രംഗത്ത്.

സിന്ധു ജോയ്‌യുടെ കുറിപ്പ് വായിക്കാം–

‘രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ അവരുടെ രാഷ്ട്രീയ പക്വത കൂടി പരിശോധിച്ചാൽ നന്നായിരുന്നു. പത്തനാപുരത്ത് നിന്ന് ജഗദീഷ് അലമുറയിടുന്നത് കാണുമ്പോൾ അമർഷം തോന്നുന്നു. ആര് ആർക്ക് വേണ്ടി പ്രചരണം നടത്തണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് .ഇതൊക്കെ ചർച്ച ആക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുക വഴി താൻ നിയമസഭയിൽ ഇരിക്കാൻ യോഗ്യൻ അല്ല എന്ന് തെളിയിക്കുകയാണ് ജഗദീഷ്.

മോഹൻലാലിനെ പോലെ ശ്രേഷ്ടനായ ഒരു നടൻ എത്തുമ്പോൾ ജനം തടിച്ചു കൂടുന്നത് സ്വാഭാവികം മാത്രം. അതിൽ വിറളി പിടിക്കേണ്ട കാര്യം എന്ത്? വ്യക്തിപരമായ വികാരങ്ങൾക്കോ ,വേദനകൾക്കോ രാഷ്ട്രീയത്തിൽ സ്ഥാനം ഇല്ലെന്ന ബാലപാഠം എങ്കിലും പഠിക്കണം മിസ്റ്റർ ജഗദീഷ് !

പൊതുജനങ്ങളുടെ ഹൃദയവേദനകൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിയണം അല്ലാതെ താങ്കൾ തന്നെ ഏതോ സിനിമയിൽ പറയുന്ന ഡയലോഗ് പോലെ "കാക്ക തുറിയ' പോലത്തെ വൈകാരിക പ്രകടനങ്ങൾ അവസാനിപ്പിക്കുക. ഈ വിഷയത്തിൽ ഭീമൻ രഘു സ്വീകരിച്ച നിലപാട് സ്വാഗതാർഹം തന്നെ ...