ഇന്ത്യയുടെ ആക്രമണം ഒരു സൂചന മാത്രമെന്ന് സുരേഷ് ഗോപി

നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ നടന്ന ഇന്ത്യയുടെ ആക്രമണം വെറും ഒരു സൂചന മാത്രമെന്ന് സുരേഷ് ഗോപി. ‘ഇതൊരു സൂചന മാത്രമാണ്. ആര്‍ക്കും ഒരു ആശങ്കയും വേണ്ട. അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടും.’ സുരേഷ് ഗോപി പറഞ്ഞു.

സ്വന്തം ജീവന്‍ പോലും പണയം വെച്ച് നടത്തിയ ഈ ആക്രമണത്തെ എതിര്‍ക്കാന്‍ ഒരു ലോക രാഷ്ട്രങ്ങള്‍ക്കും തോന്നില്ലെന്നും, എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാവുമെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

നമ്മള്‍ നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. കുത്തേറ്റ് ഇങ്ങനെ എത്ര നാള്‍ ഇരിക്കാനാവുമെന്നും സുരേഷ് ഗോപി ചോദിക്കുന്നു. ലോക സമാധാനത്തിന് വില കല്‍പിക്കുന്നവരാണ് നാമെന്നും സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു രാജ്യവും ഇതിന്റെ പേരില്‍ ഇന്ത്യയെ എതിര്‍ക്കില്ലെന്നും പകരം എല്ലാവരുടെയും പിന്തുണ മാത്രമേ ഇന്ത്യക്ക് ഉണ്ടാവുകയുള്ളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ കരസേനയുടെ പാരട്രൂപ്പ് വിഭാഗമാണ് ആക്രമണം നടത്തിയത്. പുലർച്ചെ 2.30നു തുടങ്ങിയ ആക്രമണം രാവിലെ എട്ടുമണിയോടെയാണ് അവസാനിച്ചത്. നിയന്ത്രണരേഖയോടു ചേർന്നു പ്രവർത്തിച്ചിരുന്ന അഞ്ച് ഭീകര താവളങ്ങൾ ഇന്ത്യ നശിപ്പിച്ചെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വിവിധ ഭീകരസംഘടനകളുടെയായിരുന്നു ക്യാംപുകൾ.