രാഷ്ട്രീയ പ്രവേശനം ഉടന്‍: സുരേഷ് ഗോപി

സുരേഷ് ഗോപി ബി.ജെ.പിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. അരുവിക്കരയിലെ തിരഞ്ഞെടുപ്പ് ചൂടിലേക്കല്ല, മുംബൈ വസായ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ ബി.ജെ.പി സ്ഥാനാര്‍ഥിക്കായാണ് താരം മുംബൈയില്‍പ്രചാരണത്തിനിറങ്ങിയത്.

സ്ഥലം അരുവിക്കരയല്ല, സ്ഥാനാര്‍ഥി ഒ.രാജഗോപാലുമല്ല. അരുവിക്കരയില്‍പ്രചാരണത്തിനെത്തുമെന്ന് ആകാംഷയോടെ കാത്തിരുന്ന താരം ഇവിടെ മുംബൈയിലെത്തി. സുഹൃത്തും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഉത്തംകുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിച്ചു.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള മുംബൈ മലയാളികള്‍ ആവേശത്തോടെയാണ് പ്രിയതാരത്തെ വരവേറ്റത്. കൈകൊടുത്തും മൊബൈൽ ഫോണില്‍ ചിത്രങ്ങളെടുത്തും പ്രചാരണം ഉഷാറാക്കി.

വസായ് വെസ്റ്റിലെ അയ്യപ്പക്ഷേത്രത്തിലായിരുന്നു താരം ആദ്യമെത്തിയത്. ക്ഷേത്രത്തില്‍തൊഴുത് പിന്നീട് ചുല്‍നാനഗറിലേക്ക്. കാത്തിരുന്ന ജനക്കൂട്ട്ത്തോട് ഉത്തംകുമാറിനു വേണ്ടി വോട്ടഭ്യര്‌‍ഥിച്ച് ഓം നഗറിലേക്ക്. അവിടെ മോദിയെ പ്രകീര്‍ത്തിച്ച് സര്‍ക്കാരിന് ശക്തിപകര്‍ന്ന് കൂട്ടുനില്‍ക്കണമെന്ന് പറഞ്‍ഞ താരം തന്‍റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചും പറഞ്ഞുവച്ചു.

സുഹൃത്തുക്കളായവർ തിഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍ പാര്‍ട്ടി നോക്കാതെ പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. അരുവിക്കരയിലെ പോരിന് പ്രചാരണത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാജഗോപാലിന്‍റെ വിജയസാധ്യതയെക്കുറിച്ചും വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും മുംബൈ മലയാളികളെ അറിയിക്കാനും താരം മറന്നില്ല.

ഈ മാസം പതിനാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍വിവധ കക്ഷികളിലായി ഏഴോളം മലയാളി സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നുണ്ട്. ബി.ജെ.പിക്കുവേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയതെങ്കിലും പ്രിയതാരത്തെക്കാണാന്‍ പ്രചാരണ യോഗങ്ങളിലെല്ലാം തിരക്കായിരുന്നു. ഒടുവില്‍രണ്ട് മണിക്കൂറോളം നീണ്ട തിരഞ്ഞെടുപ്പാവേശം നിറച്ച് പെട്ടെന്ന് മടങ്ങിയപ്പോള്‍ജനക്കൂട്ടത്തില്‍നിന്നുള്ള കമന്‍റ് ഇങ്ങനെ - ദേ പോയി ദാ വന്നു.