സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി സിയാദിന്‍റെ ജീവിതത്തില്‍ സുരേഷ് ഗോപി എത്തി

ബാര്‍ബറാം ബാലന്‍റെ കഥപോലൊരു ജീവിതമാണ് കായംകുളം സ്വദേശി സിയാദിന് പറയാനുള്ളത്. ഓര്‍ക്കാപ്പുറത്തൊരു ഹൈടെക് ബ്യൂട്ടി സലൂണ്‍, അതാണ് ഇത്തവണ കായംകുളം പടനിലം സ്വദേശി സെന്തിലെന്ന സിയാദിന് കിട്ടിയ ഓണസമ്മാനം. പിന്നില്‍ ഉറ്റ സുഹൃത്തുക്കളും മഴവില്‍ മനോരമയുടെ ടേക് ഇറ്റ് ഈസിയും.

ഗള്‍ഫിലുടനീളം ബ്രാഞ്ചുകളുളള വന്‍കിട ബ്യൂട്ടി സലൂണിന്‍റെ ശാഖ തന്‍റെ കടയ്ക്കു സമീപം വരുന്നു. എല്ലാം ഒരു ഞെട്ടലോടെ മാത്രമേ സെന്തിലിന് കേള്‍ക്കാന്‍ കഴിഞ്ഞുള്ളു.തന്‍റെ പഴകിയ കട നന്നാക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. ചായം തേച്ചുമിനുക്കാനെങ്കിലും സഹായിക്കണെന്ന് പലരോടും അപേക്ഷിച്ചു. പക്ഷേ ആരും കനിഞ്ഞില്ല.

ഒടുവില്‍ സിനിമയെ വെല്ലും ട്വിസ്റ്റുമായി സൂപ്പര്‍താരം സുരേഷ് ഗോപിയെത്തി. സുരേഷ് ഗോപി അത് ഉദ്ഘാടനം ചെയ്യുന്നത് നെടുവീര്‍പ്പോടെയാണ് സെന്തിലിന് നോക്കിനിന്നത്. കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. പേടി ഒടുവില്‍ സന്തോഷത്തിന് വഴിമാറി. പുതിയ കടയുടെ താക്കോല്‍ യഥാര്‍ഥ ഉടമയ്ക്ക് കൈമാറി. കൂടാതെ ഒരു വാഹനവും. ഇതെല്ലാം സുരേഷ് ഗോപിയില്‍ നിന്ന് ഏറ്റുവാങ്ങുന്പോള്‍ സെന്തില്‍ മനസ്സുനിറഞ്ഞ് സന്തോഷിക്കുകയായിരുന്നു.

അങ്ങനെ കഴിഞ്ഞ 25 വര്‍ഷമായി പടനിലം ജംങ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്ന സെന്തിലിന്‍റെ ജീവിതം ഒരു ദിവസം കൊണ്ട് ഹൈടെക് ആയി.