ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം അത്യുഗ്രൻ സിനിമയാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഈ അടുത്തകാലത്തൊന്നും ഇത്ര ഉള്ളുതുറന്ന് ചിരിച്ച സിനിമ ഉണ്ടായിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–മഹേഷിന്റെ പ്രതികാരം: അത്യുഗ്രൻ സിനിമ. അടുത്തകാലത്തൊന്നും ഇങ്ങനെ ഉള്ളുതുറന്ന് ചിരിച്ചിട്ടില്ല; ഇങ്ങനെ ഒരു സിനിമ ആസ്വദിച്ചിട്ടുമില്ല. "ഇത്രമാത്രം ലളിതമോ ഗഹനത" എന്ന് ആലോചിച്ച് നമ്മൾ അത്ഭുതപെടുക വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കുമ്പോഴാണ്. ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ ബഷീറിയൻ എഴുത്തോർത്തു ; ഇതിൽകൂടുതൽ എന്താണ് എനിക്ക് എന്റെ യുവസുഹൃത്ത് ശ്യാം പുഷ്കരന്റെ രചനയെക്കുറിച്ച് പറയാൻ കഴിയുക എന്നറിയില്ല. ആദ്യസിനിമയിലൂടെ നമ്മളെ ഞെട്ടിച്ച ഒരുപാട് സംവിധായകർ ഉണ്ട്. ദിലീഷ് അവരിലെ ഒന്നം നിരക്കാരനാണ്. ഫഹദ്: നാലോ അഞ്ചോ മോശം ഇന്നിങ്ങ്സുകൾക്ക് ശേഷം, യാതൊരു അന്ധാളിപ്പുമില്ലാതെ ക്രീസിൽ വന്ന്, വശ്യവിമോഹകമായി കളിച്ച് സെഞ്ച്വറി അടിക്കുന്ന ബ്രയൻ ലാറയോട് വേണമെങ്കിൽ ഈ നടനെ താരതമ്യപ്പെടുത്താം.
അതുല്യമായ പ്രതിഭ സാഹസികമായി വിനിയോഗിക്കുന്നവരാണ് ഇവർ രണ്ടുപേരും. "ഔട്ടാ"കൽ പേടിയില്ലതെ ഒരാൾ ഷോട്ടുകൾ തിരഞ്ഞെടുത്തു; മറ്റേയാൾ സിനിമകളും. Carry on Fahad, just believe in your instincts. സൗബിൻ... അയാളെപ്പറ്റി പെട്ടന്ന് പറയാൻ കഴിയുന്നത്, സിനിമയിൽ അയാളുടെ കഥാപാത്രം പറഞ്ഞ ഒരു വാചകമാണ്: ഇയാൾ നമ്മുടെ മുത്തല്ലേ...ബിജിയ്ക്കും ഷൈജു ഖാലിദിനും അജയനും, സമീറയ്ക്കും അഭിനന്ദനങ്ങൾ. ഈ സിനിമ നിർമ്മിച്ചുകൊണ്ട്, ജനപ്രിയ സിനിമയുടെ കൃത്രിമത്വം നിറഞ്ഞ മുൻവിധികളോട് പ്രതികാരം ചെയ്യാൻ ചങ്കുറപ്പ് കാട്ടിയ പ്രിയ ആഷിഖിന് എന്റെ ആശ്ലേഷം.