മമ്മൂട്ടിയുടെ പിന്തുണ തേടി സ്ഥാനാർഥി എം വിജയകുമാർ

അരുവിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി എം വിജയകുമാർ സൂപ്പർ താരം മമ്മൂട്ടിയുടെ പിന്തുണ തേടിയെത്തിയത് കൗതുകമായി.ഷൂട്ടിങ്ങിനായി തലസ്ഥാനത്തുള്ള മമ്മൂട്ടിയെ ഹോട്ടലിലെത്തി വിജയകുമാർ രാവിലെ കാണുകയായിരുന്നു.സി പി എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, പാളയം ഏരിയ സെക്രട്ടറി എ എ റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിജയകുമാർ തന്റെ പഴയ സുഹൃത്താണ് എന്നു കൂടിക്കാഴ്ചയ്ക്കുശേഷം മമ്മൂട്ടി പറഞ്ഞു.

അരുവിക്കരയിലെ കാര്യങ്ങളൊക്കെ ജനങ്ങളുടെ കയ്യിലാണ്. 87 ൽ താൻ ആദ്യമായി മൽസരിക്കുമ്പോഴും മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിച്ചിരുന്നു എന്നു വിജയകുമാർ പറഞ്ഞു. ജയിലിൽ പോയാണ് മമ്മൂട്ടിയെ കണ്ടത് എന്നു വിജയകുമാർ പറഞ്ഞപ്പോൾ താൻ ജയിലൊന്നും പോയിട്ടില്ല എന്ന താരത്തിന്റെ പ്രതികരണം ചിരിപടർത്തി. ഷൂട്ടിങ് ജയിലിലായതുകൊണ്ടായിരുന്നു അത് എന്നു വിജയകുമാർ വിശദീകരിച്ചു.