അരുവിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി എം വിജയകുമാർ സൂപ്പർ താരം മമ്മൂട്ടിയുടെ പിന്തുണ തേടിയെത്തിയത് കൗതുകമായി.ഷൂട്ടിങ്ങിനായി തലസ്ഥാനത്തുള്ള മമ്മൂട്ടിയെ ഹോട്ടലിലെത്തി വിജയകുമാർ രാവിലെ കാണുകയായിരുന്നു.സി പി എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, പാളയം ഏരിയ സെക്രട്ടറി എ എ റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിജയകുമാർ തന്റെ പഴയ സുഹൃത്താണ് എന്നു കൂടിക്കാഴ്ചയ്ക്കുശേഷം മമ്മൂട്ടി പറഞ്ഞു.
അരുവിക്കരയിലെ കാര്യങ്ങളൊക്കെ ജനങ്ങളുടെ കയ്യിലാണ്. 87 ൽ താൻ ആദ്യമായി മൽസരിക്കുമ്പോഴും മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിച്ചിരുന്നു എന്നു വിജയകുമാർ പറഞ്ഞു. ജയിലിൽ പോയാണ് മമ്മൂട്ടിയെ കണ്ടത് എന്നു വിജയകുമാർ പറഞ്ഞപ്പോൾ താൻ ജയിലൊന്നും പോയിട്ടില്ല എന്ന താരത്തിന്റെ പ്രതികരണം ചിരിപടർത്തി. ഷൂട്ടിങ് ജയിലിലായതുകൊണ്ടായിരുന്നു അത് എന്നു വിജയകുമാർ വിശദീകരിച്ചു.