കടലാസു കഷണങ്ങളിലെ മാന്ത്രികത; വിഡിയോ

കുപ്പത്തൊട്ടിയിലേക്കു തള്ളിയ കടലാസു കഷണങ്ങളിൽനിന്നു സ്നേഹത്തിന്റെ ചിത്രം വരച്ചുകൊണ്ട് കാലത്തിനു നല്ല സന്ദേശം നൽകുകയാണ് ഈ ടീച്ചറും കുഞ്ഞുകുട്ടികളും. മാലിന്യം കൊണ്ടു തീർക്കപ്പെടുന്ന മലകളിലേക്കു നോക്കി മൂക്കുപൊത്തുകയോ യുക്തിയില്ലാതെ സംസാരിക്കുകയോ അല്ല, പ്രവർത്തിക്കുകയാണു വേണ്ടതെന്ന് ഓർമപ്പെടുത്തുകയാണ് ഇവർ. നമ്മൾ വലിച്ചെറിയുന്ന പലതിൽനിന്നും സുന്ദരമായ, കാലങ്ങളോളം ഉപയോഗിക്കാവുന്ന മറ്റു പലതുമുണ്ടാക്കാമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത പറഞ്ഞു തന്ന ടീച്ചറിന്റെയും അവരുടെ ചിത്രംവര കാണുവാൻ മേശയ്ക്കു ചുറ്റും കൗതുകത്തോടെ നിന്ന കുട്ടികളുടെയും കഥ പറഞ്ഞ ഷോർട്ട് ഫിലിം നമ്മുടെ കാലത്തിനുള്ള സന്ദേശമാണ്. കഥാപാത്രങ്ങക്കു സംഭാഷണമില്ല. പകരം സംഗീതമാണ്. കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിന്റെ തീക്ഷ്ണത പോലെയാണീ സംഗീതവും.

ക്ലാസിലെ ഒരു കുട്ടി അറിയാതെ തട്ടിയിട്ട കുപ്പത്തൊട്ടിയിൽനിന്നു കടലാസു കഷണങ്ങൾ പെറുക്കിയെടുത്ത് അധ്യാപിക ഒരു ചിത്രം വരച്ചു. അത് ഗാന്ധിജിയുടേതായിരുന്നു; നമ്മൾ സൃഷ്ടിക്കുന്ന മാലിന്യം നമ്മൾതന്നെ സംസ്കരിക്കണമെന്ന സന്ദേശം പങ്കുവച്ച മഹാത്മാവിന്റെ ചിത്രം.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിനെ മനസ്സുതൊടുന്ന രീതിയിൽ ആവിഷ്കരിച്ചത് അനന്ത കൃഷ്ണൻ നായരും കിരൺ ജോഷിയും ചേർന്നാണ്. സംഭാഷണങ്ങളേക്കാൾ ശക്തിയുള്ള സംഗീതമൊരുക്കിയത് മിലൻ ജോണും. കിരൺ ജോഷിയുടേതാണ് ശക്തമായ തിരക്കഥ. ദാസൻ മോഹനനാണ് ഛായാഗ്രഹണം. ദിലീപ് പണിക്കരാണ് എഡിറ്റിങ്.