ചാനല്‍ അവതാരകർ കുള്ളനെന്ന് വിളിച്ചു; മറുപടിയുമായി സൂര്യ

തമിഴ് നടന്‍ സൂര്യയെ കുള്ളനെന്ന വിളിച്ച തമിഴ് ടെലിവിഷന്‍ പുലിവാല് പിടിച്ചു. ചാനല്‍ അവതാരകര്‍ക്കെതിരെ സിനിമാ രംഗത്തുള്ളവരും ആരാധകരും രംഗത്തെത്തിയിരുന്നു. കൂടാതെ ചാനലിന് മുന്നിൽ പ്രതിഷേധപ്രകടനവും നടക്കുകയുണ്ടായി.

സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പരാമര്‍ശം ഉണ്ടായത്. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തുകയും മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോൾ സൂര്യ തന്നെ മറുപടിയുമായി രംഗത്തെത്തി. 

‘തരംതാണ വിമര്‍ശനങ്ങള്‍ മറുപടി നല്‍കി നമ്മള്‍ സ്വയം തരംതാഴ്ന്ന് പോകരുത്. നിങ്ങളുടെ വിലപ്പെട്ട സമയം ഉപകാരപ്രദമായ മറ്റ് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുക. സമൂഹത്തിന് ഉപകാരപ്രദമാകട്ടെ.’ സൂര്യ പറഞ്ഞു. പ്രിയപ്പെട്ട ആരാധകര്‍ എന്ന ഹാഷ്ടാഗും കുറിച്ചാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ചാനലിന്റെ ലൈവ് പരിപാടിയ്ക്കിടയില്‍ രണ്ടു വനിതാ അവതാരകരാണ് സൂര്യയെപ്പറ്റി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സ്റ്റൂളും അനുഷ്‌കയോടൊപ്പം അഭിനയിക്കണമെങ്കില്‍ ഹീല്‍സും വേണ്ടി വരുമെന്നായിരുന്നു അവതാരകരുടെ പരിഹാസം.

നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാല്‍ ചാനല്‍ പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തമാശയുടെ പേരില്‍ വ്യക്തികളെ ഇത്തരത്തില്‍ അപമാനിക്കുന്നത് തീര്‍ത്തും അധാര്‍മികമാണെന്നാണ് വിശാല്‍ പറഞ്ഞത്. വിശാലിനു പിന്നാലെ സൂര്യയുടെ താനാ സേര്‍ന്ത കൂട്ടത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനും രംഗത്തെത്തി.

അത്രയും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നയാളോടു പോലും ആര്‍ക്കും ബഹുമാനം തോന്നുന്നില്ലെന്ന് വിഘ്‌നേഷ് ട്വീറ്റ് ചെയ്തു.  ഒരു പ്രോഗ്രാം അവതരിപ്പിക്കാനുള്ള കഴിവില്ലായിരിക്കാം. എന്നാല്‍ വി‍ഡ്ഡിത്തരം വിളിച്ചു പറയുന്നത് അവസാനിപ്പിക്കൂ എന്നു അവതാരകരെ ട്വിറ്ററിലൂടെ ഉപദേശിച്ചാണ് തമിഴ്‌നടന്‍ കരുണാകരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.