‘കങ്കണ ചെയ്തതാണ് കാജലും ചെയ്തത്’; വിവാദ സ്പർശനത്തെ ന്യായീകരിച്ച് സംവിധായകൻ

തെന്നിന്ത്യൻ സുന്ദരി കാജൽ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന ‘പാരിസ് പാരിസ്’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ‘സ്പർശന വിവാദം’ പുതിയ തലങ്ങളിലേക്ക്. കാജലിന്റെ സ്തനത്തിൽ സഹതാരം എല്ലി അവിരാം തൊടുന്ന രംഗം ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ ആ രംഗത്തിൽ  ഒരു തെറ്റുമില്ലെന്നും ഇൗ ചിത്രത്തിന്റെ യഥാർഥ പതിപ്പായ ‘ക്വീൻ’ ഹിന്ദിയിൽ ഇറങ്ങിയപ്പോൾ ഇതേ രംഗം ഇതേ പോലെത്തെന്നെ അതിൽ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ രമേഷ് അരവിന്ദ് പറയുന്നു. 

‘ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്. ക്വീനിൽ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രീതിയിൽ തന്നെയാണ് ഇൗ രംഗം ചെയ്തിട്ടുള്ളത്. അന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. അതിൽ മോശമായി ഒന്നുമില്ല താനും. പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ?’ രമേഷ് ചോദിക്കുന്നു. എന്നാൽ ചിത്രത്തിലെ അപ്രധാന രംഗം ട്രെയിലറിൽ ഉൾപ്പെടുത്തി സിനിമ മാർക്കറ്റ് ചെയ്യാനുള്ള കുറുക്കു വഴിയാണ് സംവിധായകന്റേത് എന്ന് വിമർശകർ പറയുന്നു. ചിത്രത്തിന്റെ യൂട്യൂബ് ട്രെയിലറിനു താഴെയും കടുത്ത വിമർശനങ്ങളാണുള്ളത്. 

2014–ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണയ്ക്കു നേടിക്കൊടുത്ത ചിത്രമാണ് ക്വീൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകളിലായാണ് ചിത്രത്തിന്റെ റീമേക്കുകൾ ഒരുങ്ങുന്നത്. ‘സംസം’ എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന റീമേക്കിൽ മഞ്ജിമ മോഹനാണു നായിക.