തമിഴകത്തെ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ നിർമാതാവ് എന്നാണ് ആസ്കർ രവിചന്ദ്രൻ അറിയപ്പെടുന്നത്. അന്യന്‍, വേലായുധം, ദശാവതാരം തുടങ്ങി ഐ , ഭൂലോകം വരെയുള്ള ചിത്രങ്ങൾ നിർമിച്ചെങ്കിലും രവിചന്ദ്രൻ ഇപ്പോഴും കോടികളുടെ കടക്കെണിയിലാണ്.
ശങ്കർ–വിക്രം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഐ വിജയമായിരുന്നെങ്കിലും സാമ്പത്തികമായി രവിചന്ദ്രന് ഈ ചിത്രം മൂലം നഷ്ടം വന്നു. ഐ നിര്‍മിയ്ക്കാന്‍ വേണ്ടി രവിചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനാല്‍ നിര്‍മാതാവിന്റെ വീടും ഓഫീസും ബാങ്ക് ജപ്തി ചെയ്തിരുന്നു.
ഇപ്പോഴിതാ കൊയമ്പത്തൂരുള്ള രവിചന്ദ്രന്റെ പേരിലുള്ള 35 കോടിയുടെ സ്വത്ത് വിൽക്കാനുണ്ടെന്ന് ബാങ്ക് പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നു. മാധ്യമങ്ങളിൽ വന്ന പത്രപ്പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം.
ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ നിന്ന് 96.75 കോടി രൂപയാണ് രവിചന്ദ്രന്‍ ലോണെടുത്തത്. ലോണ്‍ തിരിച്ചടയ്‌ക്കേണ്ട കാലവധി കഴിഞ്ഞിട്ടും രവിചന്ദ്രന്‍ പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.
185 കോടി മുടക്കില്‍ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ശങ്കർ ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് നിർമാതാവ് ചിലവാക്കിയത്. സംഗീതപ്രകാശനചടങ്ങിന് അർണോള്‍ഡിനെ കൊണ്ടുവന്നതും ചിലവ് ഇരട്ടിച്ചു.