അമല–വിജയ് ബന്ധത്തിന് വിള്ളൽ വീഴ്ത്തിയത് ഈ സിനിമ

അമലാ പോളിന്റെ വിവാഹമോചനം സിനിമാ ലോകത്ത് വലിയ ചർച്ചയായി കഴിഞ്ഞു. ഈ വിഷയത്തിൽ സ്ഥിരീകരണവുമായി എ എൽ വിജയ് രംഗത്തെത്തിയിരുന്നു. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകർന്നാൽ ബന്ധം അർഥശൂന്യമാകുമെന്നും വിജയ് പറയുന്നു.

വിജയിയുടെ വീട്ടുകാർ അമലയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അമലയുടെ ഒരു കുടുംബസുഹൃത്തു രംഗത്തെത്തിയല്ലാതെ ഇക്കാര്യത്തിൽ അമലയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായതുമില്ല. എന്നാല്‍ കല്യാണ ശേഷം സിനിമയിൽ തുടർന്നതാണു വിവാഹബന്ധം തകരാറിലാക്കിയതെന്നും തന്റെ വീട്ടുകാർക്ക് അതിഷ്ടമില്ലായിരുന്നുവെന്നുമുള്ള അമലയുടെ വാദത്തിൽ ഒട്ടും വാസ്തവമില്ലെന്നും വിജയ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയതോടെ ഈ വാദവും തള്ളി.

ധനുഷ് ചിത്രമായ വട ചൈന്നൈയിൽ അമല കരാർ ഒപ്പിട്ടതാണ് ഇരുവർക്കുമിടയിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയതെന്ന് ഇരുവരോടും അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇൗ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് നടി സമാന്തയെ ആയിരുന്നു. എന്നാൽ മൂന്നു ഭാഗങ്ങളിലായി സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്കായി മൂന്നു വർഷമെങ്കിലും ഡേറ്റ് മാറ്റിവക്കണമായിരുന്നു. ഇത് സാധിക്കാത്തതിനെ തുടർന്ന് സമാന്ത പിന്മാറി.

ഇതെ തുടർന്നാണ് ധനുഷ് അമലയെ സമീപിച്ചത്. ഉടൻ തന്നെ അമല കരാർ ഒപ്പിടുകയായിരുന്നു. എന്നാൽ ഒരു സിനിമയ്ക്ക് വേണ്ടി തന്റെ മൂന്നുവർഷം മാറ്റിവച്ചത് വിജയ്‌യ്ക്കും കുടുംബത്തിനും ഇഷ്ടമായില്ല.

ഒരു കുഞ്ഞ് വേണമെന്നും കുടുംബജീവിതത്തിൽ പുതിയൊരു അദ്ധ്യായം തുടങ്ങണമെന്നുമായിരുന്നു വിജയ്‌യുടെ ആഗ്രഹം. അതിനിടെയാണ് മൂന്നുവർഷത്തേക്ക് മറ്റെല്ലാം മാറ്റിവച്ച് ഈ സിനിമയിൽ കരാർ ഒപ്പിട്ടത്. ഇതെ തുടർന്നാണ് വിജയും അമലയും തമ്മിലുള്ള ബന്ധം തകർച്ചയിലെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.