നടിയെ ഫോണിലൂടെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. തമിഴ് നടി രാധയാണ് ഫോണിലൂടെ വധഭീഷണി ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴിലെ പ്രശസ്ത നിര്‍മാതാവ് മുനിവെലിന്റെ ഡ്രൈവറായ ആന്തണി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നടിക്ക് വിവാഹിതനായ നിര്‍മാതാവ് മുനിവെലുമായി പ്രണയ ബന്ധമുണ്ടെന്നും, മുനിവെലില്‍ നിന്ന് അകന്ന് പോയില്ലെങ്കില്‍ കൊല്ലും എന്നുമായിരുന്നു ഭീഷണി. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ രാധയെ ഫോണില്‍ വിളിച്ചത്.
ഓഗസ്റ്റ് 21ന് രാധ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പുഴല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
എന്നാല്‍ ഭീഷണി കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് ജയിലില്‍ നിന്നല്ല എന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആന്തണിയിൽ ചെന്നെത്തിയത്. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും രാധ പോലീസിന് കൈമാറിയിരുന്നു.
രാധയുമായി മുനിവേല്‍ അവിഹിത ബന്ധം തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ദുഃഖിതയാണെന്നും ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധത്തെച്ചൊല്ലി അവര്‍ പതിവായി കരയാറുണ്ടെന്നും ആന്തണി പൊലീസിനോട് പറഞ്ഞു. ഇതിനാലാണ് നടിയെ ഭീഷണിപ്പെടുത്തിയതെന്നും ആന്തണി വ്യക്തമാക്കി.
പറക്കും തളികയുടെ തമിഴ് റീമേക്കായ സുന്ദര ട്രാവൽസിൽ നായികയായി എത്തിയ നടിയാണ് രാധ.