ധനുഷിനെതിരെ ഗുരുതരആരോപണവുമായി മികച്ച എഡിറ്റർക്കുള്ള ദേശീയ പുരസ്കാരം നേടിയ കിഷോറിന്‍റെ പിതാവ്. തന്റെ മകൻ കിഷോർ മരിച്ച സമയത്ത് ഒന്ന് വിളിച്ച് അന്വേഷിക്കുക കൂടി ചെയ്യാത്ത നടനാണ് ധനുഷെന്ന് പിതാവ് ത്യാഗരാജൻ ആരോപിച്ചു.
ധനുഷ് നായകനായി എത്തിയ ആടുകളം എന്ന ചിത്രത്തിലൂടെയായിരുന്നു കിഷോറിന് ആദ്യ ദേശീയപുരസ്കാരം ലഭിക്കുന്നത്. ആടുകളത്തിന്റെ ചിത്രീകരണവേളകളിൽ ധനുഷും കിഷോറും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു. കിഷോർ മരിച്ചിട്ട് ഒരു വർഷമായി. കഴിഞ്ഞ വർഷം മാർച്ച് ആറിനായിരുന്നു മരണം. എന്നാൽ സിനിമയിൽ നിന്ന് ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. പിതാവ് പറയുന്നു.
വെട്രിമാരന്‍റെ അസോഷ്യേറ്റാണ് വിസാരണൈ എന്ന ചിത്രത്തിലെ എഡിറ്റിങിന് കിഷോറിന് ദേശീയ അവാർഡ് കിട്ടിയ വിവരം വിളിച്ചറിയിച്ചത്. കിഷോറിന്‍റെ മരണശേഷം വെട്രിമാരനും ലോറൻസും ഒരു പാട് സഹായിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ രണ്ട് ലക്ഷവും ശരത് കുമാർ ഒരു ലക്ഷവും നൽകിയിരുന്നു. കിഷോർ ജോലി ചെയ്ത രണ്ട് സിനിമകളുടെ പ്രതിഫലമായി നടൻ പ്രകാശ് രാജ് ഇപ്പോഴും മൂന്ന് ലക്ഷം രൂപ തരാനുണ്ട്. ത്യാഗരാജൻ പറഞ്ഞു.
ഈ അവാർഡ് തനിക്കെന്തിനാണ്? ഇത് മകന്‍റെ രണ്ടാമത്തെ പുരസ്കാരമാണ്. യാതൊരു സിനിമാ പാരമ്പര്യവുമുള്ള കുടുംബമല്ല തങ്ങളുടേത്. ഒരു പാട് കഷ്ടപ്പെട്ടാണ് മകൻ ഈ നിലയിലെത്തിയത്. സിനിമയ്ക്ക് വേണ്ടി കല്യാണം പോലും മാറ്റി വെച്ചു. എന്നിട്ട് സിനിമ എന്താണ് തിരിച്ചു നൽകിയത്. മകന്‍റെ മരണത്തോടെ മാനസികമായി തളർന്നിരിക്കുകയാണെന്നും കിഷോറിന്‍റെ അച്ഛൻ ത്യാഗരാജൻ പറഞ്ഞു.
മസ്തിഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വർഷമാണ് കിഷോർ വിടവാങ്ങിയത്. സ്റ്റുഡിയോയില്‍ ജോലിക്കിടയില്‍ മസ്തിഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കിഷോര്‍ പിന്നീട് മരണത്തിന് കീഴ്പ്പെടുകയുമായിരുന്നു. അവാർഡ് ലഭിച്ച വിസാരണ എന്ന സിനിമയുടെ അവസാന ജോലികൾക്കിടെയാണ് ദുരന്തം സംഭവിക്കുന്നതും.
ഇരുപത്തിയൊന്നാമത്തെ വയസില്‍ പ്രശസ്ത എഡിറ്റര്‍മാരായ ബി.ലെനിന്‍, വി.ടി വിജയന്‍ എന്നിവരുടെ അസിസ്റ്റന്റായിട്ടാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2009ല്‍ പുറത്തിറങ്ങിയ ഈറം എന്ന ചിത്രത്തിലൂടെയാണ് കിഷോര്‍ സ്വതന്ത്ര എഡിറ്ററാകുന്നത്. തന്റെ നാലാമത്തെ ചിത്രമായ ആടുകളത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ പുരസ്കാരവും കിഷോര്‍ സ്വന്തമാക്കി. എങ്കേയും എപ്പോതും, എതിര്‍ നീച്ചാല്‍, ഉന്‍ സമയല്‍ അരയില്‍ എന്നിവയാണ് കിഷോര്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍.