ചിമ്പു ചിത്രം വാലുവിന്‍റെ റിലീസ് കോടതി തടഞ്ഞു

ചിമ്പു ആരാധകര്‍ക്കൊരു നിരാശവാര്‍ത്ത. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാലുവിന്‍റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂലൈ 17ന് റിലീസ് ചെയ്യേണ്ട ചിത്രമാണ് കോടതി തടഞ്ഞത്.

ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്ത ചിത്രം 2012ല്‍ ഷൂട്ടിങ് തുടങ്ങിയതാണ്. ചിമ്പുവിന്‍റെ അച്ഛന്‍ ടി രാജേന്ദര്‍ ചിത്രത്തിന്‍റെ വിതരണാവകാശം ഏറ്റെടുക്കുകയും റിലീസിന് എല്ലാവിധ സജ്ജീകരണവും നടത്താനൊരുങ്ങുന്പോഴായിരുന്നു കോടതി വിധി.

മാജിക് റേസ് എന്ന ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ചിത്രത്തിനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2013ല്‍ പത്ത് കോടി രൂപയ്ക്ക് തമിഴ്നാട്, കേരളം, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ വാലുവിന്‍റെ വിതരണാവകാശം സ്വന്തമാക്കിയതായും ഇപ്പോള്‍ മറ്റൊരു കമ്പനിയെ അണിയറപ്രവര്‍ത്തകര്‍ ചിത്രം വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. വിതരാണാവകാശം തങ്ങള്‍ക്കാണെന്നും അതുകൊണ്ടു തന്നെ ഇത് ഒത്തുതീര്‍പ്പിക്കായിട്ട് മതി റീലിസെന്നുമാണ് മാജിക് റേസ് പറയുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ മൂന്ന് സിനിമകളാണ് ചിമ്പുവിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ചിമ്പുവിന്‍റെ ഒരു ചിത്രം തീയെറ്ററിലെത്തിയിട്ട് ഏകദേശം രണ്ടു വർഷത്തിലേറെയായി. ചിമ്പുവിന്‍റെ രണ്ടാം വരവായിട്ടാണ് തമിഴ് ചലച്ചിത്ര ലോകം വാലുവിനെ കാണുന്നത്. ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ഹൻസികയുമായുള്ള ചിമ്പുവിന്‍റെ പ്രണയം തകരുന്നതും.