തേടുന്നതാരേയീ ശൂന്യതയിൽ...

എസ്.ജാനകി–ആലാപനത്തിലെ തേനും വയമ്പും എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ബിച്ചു തിരുമലയുടെ സഹായത്തോടെ യൂസഫലി കേച്ചേരിയുമായി സംസാരിക്കുവാനും പാട്ടുകളെ കുറിച്ച് ചർച്ച ചെയ്യുവാനും ഒരു അവസരമുണ്ടായി. അദ്ദേഹത്തെ നേരിട്ട് പോയി കാണുവനാണ് ബിച്ചു തിരുമല പറഞ്ഞതെങ്കിലും അത് സാധിച്ചുമില്ല.

എസ്.ജാനകി, പാട്ടുകൾ എന്നൊക്കെ പറഞ്ഞ് ഞാൻ എന്നെ തന്നെയൊന്ന് പരിചയപെടുത്തി. യൂസഫലിയുടെ രണ്ടാമത്തെ ചിത്രമായ അമ്മുവിലെ ‘തേടുന്നതാരേ ശൂന്യതയിൽ ഈറൻ മിഴികളെ.. എന്ന ഗാനത്തിന്റെ പശ്ചാത്തലവും ജാനകിയമ്മയുടെ ആലാപനവും എടുത്തു പറഞ്ഞുവെങ്കിലും അദ്ദേഹം ചൂണ്ടി കാണിച്ച മറ്റു ചില പാട്ടുകളുണ്ട്. കണ്മണിയേ കരയാതുറങ്ങു നീ...(കാർത്തിക), എഴുതിയതാരാണു സുജാത...(ഉദ്യോഗസ്ഥ), കരളിൽ വിരിഞ്ഞ റോജ...(ഖദീജ), വിണ്ണിലെ കാവുകൾ പുലരുമ്പോൾ...(പ്രിയ), നട്ടുനനയ്ക്കാതേ തൊട്ടു തലോടാതെ..(പാതിരാവും പകൽ വെളിച്ചവും), അമൃതൊഴുകും ഗാനം..(മദാലസ), പ്രേമമെന്ന കലയിൽ ഞാനൊരു...(ഇതാ ഒരു തീരം), തങ്കം വേഗം ഉറങ്ങിയാലായിരം..(ഉദ്യോഗ്സ്ഥ).

ഒരു അഭിമുഖ സംഭാഷണത്തിൽ കാർത്തികയിലെ ‘കണ്മണിയേ കരയാതുറങ്ങു നീ...എന്ന എന്റെ പാട്ട് എസ്.ജാനകിയമ്മയുടെ ജീവിതവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് അവർ പറഞ്ഞത് ഓർക്കുന്നു, അതുപോലെ ഉണരുവിലെ ‘തീരം തേടി ഓളം പാടി മെല്ലെ.. എന്ന പാട്ടും ആലാപനത്തിന്റെ ഔചിത്യം കൊണ്ട് എന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓർമ്മകളിൽ നിറമുള്ള പാട്ടെഴുത്തുമായി പി.ഭാസ്ക്കരനും, വയലാറിനും ശേഷം അക്കാലത്തെ മികവുറ്റ ഗാനങ്ങളെഴുതിയ കവിയ്ക്കു പ്രണാമം.

ചിത്രം: അമ്മു

ഗാനരചന: യൂസഫലി കേച്ചേരി

സംഗീതം: എം.എസ്.ബാബുരാജ്

ആലാപനം: എസ്.ജാനകി.

തേടുന്നതാരേയീ ശൂന്യതയിൽ

ഈറൻ മിഴികളെ ഈറൻ മിഴികളെ നിങ്ങൾ..

തേടുന്നതാരേ തേടുന്നതാരേ....

നീല നിലാവിന്റെ ഗദ്ഗദധാരകൾ

നീളേ തുളുമ്പുമീ രാവിൽ

ശോകത്തിൻ സാഗര തീരത്തിലേകയായി

കണീരണിഞ്ഞു ഞാൻ നിൽപൂ

കണ്ണീരണിഞ്ഞു ഞാൻ നിൽപു (തേടുന്നതാരേ തേടുന്നതാരേ...)

ആശതൻ മാണിക്യ കൊട്ടാരമൊക്കെയും

ആഴക്കു ചാമ്പലായി തീർന്നു

കരളിന്റെ കോവിലിൽ പൊൻ കതിർ വിശീയ

കനകവിളക്കും പൊലിഞ്ഞു (തേടുന്നതാരേ തേടുന്നതാരേ...)