ആ മനസും സംഗീതവും ഇവിടെ കിടന്നോട്ടെ,ഇക്കാ!

കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളെ സംഗീതം പഠിപ്പിക്കുന്ന ബോംബെ എസ്. കമാൽ; രണ്ടു വർഷം മുൻപ് ഇതുപോലൊരു മാർച്ചിൽ എടുത്ത ചിത്രം

മലയാള സിനിമയിൽ ബാബുരാജിനെപ്പോലെ ഖവാലി സംഗീതത്തിന്റെ മാധുര്യം നിറച്ച സംഗീത സംവിധായകനും ഗായകനുമായിരുന്നു ബോംബെ എസ്. കമാൽ. മറ്റുള്ളവർ എഴുതുന്ന പാട്ടിനു സംഗീതം പകരുന്നതിൽ മാത്രമല്ല ഗാനങ്ങൾ രചിക്കുന്നതിലും കമാൽ മിടുക്കനായിരുന്നു.

മലയാള സിനിമയ്ക്കായി ആദ്യമായി എഴുതിയ ഗാനം തന്നെ ഹിറ്റായി. മേജർ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന സിനിമയിലെ ‘വതൻ കി ആൻ തും സെ ഹെ, വതൻ കി ശാൻ തുംസെഹെ എന്നു തുടങ്ങുന്ന ആമുഖ ഗാനം പിറവിയെടുത്തതു കമാലിന്റെ തൂലികയിൽനിന്നാണ്. ഗായകൻ ജി. വേണുഗോപാൽ സംഗീത വിഭാഗം കൈകാര്യം ചെയ്തിരുന്നപ്പോൾ ആകാശവാണിയിൽ നാലഞ്ചു കവിതകൾ കമാലിന്റേതായി പ്രക്ഷേപണം ചെയ്തിരുന്നു.

സുഹൃത്തായ ഡോ. കെ. ജയകുമാർ വഴിയാണ് ഈ സിനിമയുടെ സംവിധായകൻ മേജർ രവിയുമായി കമാൽ പരിചയപ്പെട്ടത്. സംഗീതം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അതു നേരത്തേതന്നെ കരാറായിക്കഴിഞ്ഞിരുന്നു. പാട്ടെഴുതി ട്യൂൺ ചെയ്ത ശേഷം സിഡി ചെന്നൈയിൽ മേജർ രവിക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെട്ട രവി തിരുവനന്തപുരത്തു മാസ്കറ്റ് ഹോട്ടലിലെത്തി, കമാലിനെ വിളിച്ചു പാട്ട് സിനിമയിൽ ഉൾപ്പെടുത്തുകയാണെന്ന് അറിയിച്ചു.

1979ൽ ‘എവിടെ എൻ പ്രഭാതം‘എന്ന ചിത്രത്തിനുവേണ്ടിയാണു ബോംബെ എസ്. കമാൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്നത്. സംവിധായകനും ഗാനരചയിതാവുമായ ബാലുകിരിയത്തിന്റെ ആദ്യ കാല പാട്ടുകളായിരുന്നു അത്. ഈ ചിത്രത്തിലെ ദുഃഖത്തിന്റെ ചിലന്തി വലയിലെ ചേതനയില്ലാത്ത ശലഭങ്ങൾ എന്ന ഗാനം സൂപ്പർഹിറ്റായി. ഈ ഗാനം എഴുതുന്നതിന് ഒരു വർഷം മുൻപേ സ്വപ്നങ്ങളേ വീണുറങ്ങൂ.. എന്ന സൂപ്പർ ഹിറ്റ് ഗാനം ബാലുകിരിയത്ത് എഴുതി വച്ചിരുന്നു.

ഈ പാട്ട് സിനിമയ്ക്കു പറ്റിയതാണെന്നു പറഞ്ഞു ബാലുവിനു ധൈര്യം നൽകിയതു ബോംബെ എസ്. കമാലാണ്. 1981ൽ തകിലുകൊട്ടാമ്പുറം എന്ന സിനിമ ബാലു കിരിയത്ത് സംവിധാനം ചെയ്തപ്പോൾ ഈ പാട്ട് അതിൽ ഉൾപ്പെടുത്തുകയും പടവും പാട്ടു ഹിറ്റായി മാറുകയും ചെയ്തു. പിന്നീട് അടുക്കള, അക്ഷരാർഥം, നിലവിളക്ക്, പൊലീസ് ഡയറി, ശാന്തിനിലയം, ശീർഷകം തുടങ്ങിയ സിനിമകൾക്കായി കമാൽ സംഗീതം ഒരുക്കി. വൈതരണി, കുമിളകൾ, സ്നേഹ ദളങ്ങൾ, അമാവാസി എന്നീ സീരിയലുകൾക്കുവേണ്ടിയും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

മുംബൈയിലെ തെരുവുകളിൽ സന്ധ്യാസമയങ്ങളിൽ ഗാനമേളകളിൽ പാടി നടന്നിരുന്ന കമാൽ എന്ന ചെറുപ്പക്കാരൻ പിൽക്കാലത്തു സംഗീത സംവിധായകൻ ബാബുരാജിനെ കണ്ടുമുട്ടിയതോടെയാണു കേരളീയനായി മാറിയത്. സംഗീതരംഗത്തു സജീവമായി നിൽക്കണമെന്ന് അവസാന കാലം വരെ ബോംബെ എസ്. കമാൽ വളരെയധികം ആഗ്രഹിച്ചിരുന്നു. അതിനുള്ള അവസരങ്ങൾക്കായി കാത്തിരുന്നുവെങ്കിലും കാര്യമായ അവസരങ്ങളൊന്നും തേടിയെത്തിയില്ല. യേശുദാസ് മുതൽ ഏറ്റവും പുതിയ തലമുറയിലെ ഗായകർ വരെയുള്ളവരുമായി നല്ല ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്.