സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് നികുതി ഇളവ്

തിരുവനന്തപുരം∙ കേരളത്തിനുള്ളിൽ സർവീസ് നടത്താൻ തയാറുള്ള വിമാന കമ്പനികൾക്ക് ഇന്ധനത്തിനുള്ള നികുതി നാലു ശതമാനത്തിൽനിന്ന് ഒരു ശതമാനമാക്കി കുറയ്ക്കുമെന്നു സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരം മണിക്കൂറിന് 2500 രൂപയിൽ താഴെ നിരക്കിൽ സർവീസ് നടത്താൻ തയാറുള്ള കമ്പനികൾക്കാണു നികുതി ഇളവു നൽകുന്നത്.

പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പിടുന്നതിന്റെ മുന്നോടിയായാണു നടപടി. രാജ്യാന്തര, ആഭ്യന്തര സർവീസുകൾ നടത്തുന്ന മറ്റു വിമാനകമ്പനികൾക്കും നികുതിയിളവു പരിഗണനയിലാണെന്നു സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.

ഉഡാൻ പദ്ധതിക്കായി ആന്ധ്രപ്രദേശ്, ഹരിയാന, പഞ്ചാബ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും നികുതി കുറച്ചിട്ടുണ്ട്. കേരളത്തിനുള്ളിലെ വ്യോമഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാർ, ബേക്കൽ, ഗുരുവായൂർ, കൽപറ്റ എന്നിവിടങ്ങളിൽ എയർസ്ട്രിപ് നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചു.