ഇൻഫോസിസിന് ത്രൈമാസ ലാഭം 3690 കോടി

ബെംഗളൂരു ∙ പ്രമുഖ ഐടി സേവനക്കമ്പനിയായ ഇൻഫോസിസ് മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ 2.4% ലാഭവർധന നേടി. 3690 കോടി രൂപയാണു ലാഭം. വിറ്റുവരവ് മുൻകൊല്ലം ഇതേ കാലത്തെക്കാൾ 5.6% കൂടി 18083 കോടി രൂപയായി. 2018–19ൽ വിറ്റവരവ് 6–8% വർധിക്കുമെന്നാണു കമ്പനി വിലയിരുത്തുന്നത്.

2017–18ൽ ലാഭം 16029 കോടി രൂപയാണ്. മുൻ കൊല്ലത്തെക്കാൾ 11.7% വർധന. വിറ്റുവരവ് 3% കൂടി 70522 കോടി രൂപയായി. ജീവനക്കാരിൽ ഭൂരിപക്ഷത്തിനും ഈ മാസം ശമ്പളവർധന നടപ്പാക്കിയെന്നു മാനേജ്മെന്റ് അറിയിച്ചു. ഓഹരിയുടമകൾക്ക് 13000 കോടി രൂപ വിതരണം ചെയ്യാൻ ബോർഡ് തീരുമാനിച്ചു.

പനയ കൈവിടുന്നു; വോങ്ഡൂഡിയെ സ്വന്തമാക്കുന്നു

ബെംഗളൂരു ∙ വിശാൽ സിക്ക സിഇഒ ആയിരിക്കെ ഏറ്റെടുത്ത ഇസ്രയേലി കമ്പനിയായ ‘പനയ’ വിറ്റൊഴിക്കാൻ ഇൻഫോസിസ് തീരുമാനിച്ചു. കാലിഡസ്, സ്കാവ എന്നീ ഉപസ്ഥാപനങ്ങളും വിൽക്കാനാണു തീരുമാനം. പനയ ഏറ്റെടുത്തതു സംബന്ധിച്ച് വിശാൽ സിക്കയ്ക്കെതിരെ ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി തന്നെ രംഗത്തുവന്നിരുന്നു.

യുഎസ് ആസ്ഥാനമായ ഡിജിറ്റൽ ക്രിയേറ്റിവ്–കൺസ്യൂമർ ഇൻസൈറ്റ്സ്, ഏജൻസി ‘വോങ് ഡൂഡി’യെ ഏഴരക്കോടി ഡോളറിന് ഏറ്റെടുക്കാനും ഇൻഫോസിസ് തീരുമാനിച്ചു. 2019 ആദ്യപാദത്തിൽ ഇടപാട് പൂർത്തിയാകും.