കൊച്ചിയിൽ മുറിഞ്ഞത് സുപ്രധാന കേബിൾ

കൊച്ചി കുണ്ടന്നൂരിൽ മേൽപ്പാലം പണിക്കിടെ മുറ​ി​ഞ്ഞത് ഏഷ്യ, ആഫ്രിക്ക, യുറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന വാർത്താവിനിമയ മാർഗം. ജർമനിയിൽ തുടങ്ങി യൂറോപ്പും ഗൾഫ് മേഖലയും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും കടന്ന് ജപ്പാനിൽ അവസാനിക്കുന്ന സീ–മീ–വീ 3 ( South-East Asia - Middle East - Western Europe3. SEA-ME-WE3) ലോകത്തെ ഏറ്റവും നീളമുള്ള ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയാണ്. നീളം 39000 കിലോമീറ്റർ. സമുദ്രാന്തർഭാഗത്തുകൂടി വളരെ ദൂരം പോകുന്ന കേബിൾ 2000 മാർച്ചിൽ പ്രവർത്തനക്ഷമമായി.

ജർമനിയിലെ നോർഡൻ മുത‍ൽ ജപ്പാനിലെ ഒകിനാവ വരെ 39 ലാൻഡിങ് പോയിന്റുകളുള്ള സീ–മീ–വീ 3 കേബിളിന് ഇന്ത്യയിൽ മുംബൈയും കൊച്ചിയുമാണു കേന്ദ്രങ്ങൾ. വിവിധ രാജ്യങ്ങളിലെ 92 ടെലികോം കമ്പനികൾക്കു പങ്കാളിത്തമുള്ള സംരംഭമാണ് ഈ കേബിൾ ശൃംഖല.

ഇതുപോലെ മറ്റ് ഏതാനും കേബിളുകൾകൂടി ഇന്ത്യയെ മറ്റു ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും കേരളം വഴി പോകുന്നില്ല. മുംബൈ മാത്രമാണു ലാൻഡിങ് സെന്റർ.

കൊച്ചിയിൽ മുൻപും മുറിഞ്ഞു

കൊച്ചി നഗരപരിസരത്ത് കുമ്പളത്തും കണ്ണാടിക്കാട്ടും ഹൈവേ നിർമാണത്തിനിടെ സീ–മീ–വീ 3 മുറിഞ്ഞിട്ടുണ്ട്. ഇക്കുറി ഹൈവേയിലെ മേൽപ്പാലം 

നിർമാണത്തിനായി പാതയോരം കുഴിക്കുമ്പോഴാണു പൊട്ടിയത്. കുണ്ടന്നൂർ പാലത്തിനു സമീപം രണ്ടു മീറ്റർ താഴെ ജംക്‌ഷൻ ബോക്സടക്കം തകർന്നു. മൂന്ന് ഓപ്റ്റിക്കൽ ഫൈബർ കേബിൾ ഉള്ളതിൽ ഒരെണ്ണത്തിനാണു തകരാർ സംഭവിച്ചത്. 

വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിനാണ്(വിഎസ്എൻഎൽ) സീമീവീ3യുടെ ഇന്ത്യയിലെ ചുമതല. വിഎസ്എൻഎൽ വിദഗ്ധർ രാത്രിയിലും കുണ്ടന്നൂര‍ിൽ ക്യാംപ് ചെയ്ത് തകരാർ പരിഹരിക്കുകയാണ്.