ഓൺലൈൻ മരുന്നു വിൽപന തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ രാജ്യത്തെ ഓൺലൈൻ മരുന്നു വിൽപന ഈമാസം 11 വരെ തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്നാട് കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഓൺലൈൻ വഴി മരുന്നുകൾ വാങ്ങുന്നതു ഉപഭോക്താക്കൾക്കു സൗകര്യമാണെങ്കിലും ഇതു ജീവനു വരെ ഭീഷണിയാകാമെന്നു ഹർജിയിൽ ആരോപിക്കുന്നു.

കാലാവധി കഴിഞ്ഞ മരുന്നുകൾവരെ ഓൺലൈൻ വഴി വിറ്റഴിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വ്യാജ മരുന്നുകളും അംഗീകാരമില്ലാത്ത മരുന്നുകളും ഇങ്ങനെ വിറ്റഴിക്കുന്നതായി പരാതിയുണ്ട്. കംപ്യൂട്ടറുകൾ വരുന്നതിനു മുൻപുള്ള കാലത്തെ നിയമങ്ങളാണു രാജ്യത്തു മരുന്നു വിൽപന സംബന്ധിച്ചുള്ളതെന്നും, അതിനാൽ ഓൺലൈൻ മരുന്നു വിൽപനയ്ക്കു കൃത്യമായ നിയമങ്ങളില്ലെന്നും ഹർജിയിൽ പറയുന്നു. മരുന്നു വിൽക്കുന്ന ഓൺലൈൻ ലിങ്കുകൾ ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.