പാരഷൂട്ടില് ഇറങ്ങിയത് 540 ഇന്ത്യന് സൈനികര്; പറഞ്ഞത് 5,000: ഞെട്ടി പാക്ക് കമാന്ഡര്മാര്
ഡിസംബർ നാലിന് പുലർച്ചെ ആക്രമണം ആരംഭിക്കണമെന്നു വ്യോമസേനയും സന്ധ്യ കഴിഞ്ഞാകാമെന്നു കരസേനയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചത് പാക്കിസ്ഥാൻ പ്രസിഡന്റ് യാഹ്യാ ഖാനാണ്. ഡിസംബർ 3 വൈകിട്ട് പടിഞ്ഞാറൻ അതിർത്തിയിലെ മൂന്ന്് ഇന്ത്യൻ വ്യോമതാവളങ്ങൾ
ഡിസംബർ നാലിന് പുലർച്ചെ ആക്രമണം ആരംഭിക്കണമെന്നു വ്യോമസേനയും സന്ധ്യ കഴിഞ്ഞാകാമെന്നു കരസേനയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചത് പാക്കിസ്ഥാൻ പ്രസിഡന്റ് യാഹ്യാ ഖാനാണ്. ഡിസംബർ 3 വൈകിട്ട് പടിഞ്ഞാറൻ അതിർത്തിയിലെ മൂന്ന്് ഇന്ത്യൻ വ്യോമതാവളങ്ങൾ
ഡിസംബർ നാലിന് പുലർച്ചെ ആക്രമണം ആരംഭിക്കണമെന്നു വ്യോമസേനയും സന്ധ്യ കഴിഞ്ഞാകാമെന്നു കരസേനയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചത് പാക്കിസ്ഥാൻ പ്രസിഡന്റ് യാഹ്യാ ഖാനാണ്. ഡിസംബർ 3 വൈകിട്ട് പടിഞ്ഞാറൻ അതിർത്തിയിലെ മൂന്ന്് ഇന്ത്യൻ വ്യോമതാവളങ്ങൾ
ഡിസംബർ നാലിന് പുലർച്ചെ ആക്രമണം ആരംഭിക്കണമെന്നു വ്യോമസേനയും സന്ധ്യ കഴിഞ്ഞാകാമെന്നു കരസേനയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചത് പാക്കിസ്ഥാൻ പ്രസിഡന്റ് യാഹ്യാ ഖാനാണ്. ഡിസംബർ 3 വൈകിട്ട് പടിഞ്ഞാറൻ അതിർത്തിയിലെ മൂന്ന്് ഇന്ത്യൻ വ്യോമതാവളങ്ങൾ പാക്ക് വിമാനങ്ങൾ ആക്രമിച്ചു. അതോടെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. കൽക്കട്ടയിൽ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ യുദ്ധമാരംഭിച്ച വിവരം അറിയിക്കാനുള്ള നിയോഗം, പ്രധാന പോരാട്ടം നടത്തേണ്ട കൽക്കട്ട ആസ്ഥാനമായ കിഴക്കൻ കമാൻഡിന്റെ മേധാവി ലഫ്. ജനറൽ ജെ.എസ്. അറോറയ്ക്കു തന്നെ ലഭിച്ചു.
അദ്ദേഹത്തിന്റെ ഇരുകൈകളും ഗ്രഹിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു: ‘‘ഇനിയെല്ലാം ഈ കൈകളിൽ. ഗുഡ് ലക്ക് ടു യൂ, ജനറൽ! ശത്രുഭൂമിയിലേക്കു കയറാനായി അതിർത്തികളിൽ കാത്തുനിന്നിരുന്ന സൈനികവ്യൂഹങ്ങളെ മുന്നോട്ടയച്ചശേഷം ഒരു ഡബിൾ ലാർജ് (പട്യാല പെഗ്) സ്കോച്ച് വിസ്കി എടുത്ത് അറോറ, യാഹ്യാ ഖാനു ‘ടോസ്റ്റ്’ പറഞ്ഞുവെന്നാണു സൈനികരുടെ ഇടയിൽ പ്രചരിക്കുന്ന കഥ: താൻ ആഗ്രഹിച്ച സമയത്ത് യുദ്ധം ആരംഭിച്ചതിന്. മാത്രമല്ല, ആദ്യ ആക്രമണം പാക്കിസ്ഥാൻ നടത്തണമെന്നു രാഷ്ട്രീയ നേതൃത്വവും ആഗ്രഹിച്ചിരുന്നു.
ഇടവഴികളിലെ മുന്നേറ്റം
കിഴക്കൻ പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ സൈന്യം കയറുമ്പോൾ അവരുടെ മുന്നേറ്റം തടയാൻ പ്രധാന മാർഗങ്ങളിലെല്ലാം ശത്രു ശക്തമായ പ്രതിരോധനിര തയാറാക്കിയിട്ടുണ്ടാവുമെന്ന് അറോറ മുന്നിൽ കണ്ടിരുന്നു. ഓരോ പ്രതിരോധവും തകർത്ത്, പിന്നിൽ നിന്നുള്ള ആക്രമണസാധ്യത ഒഴിവാക്കി മുന്നേറുന്ന ബ്രിട്ടിഷ് ശൈലിയായിരുന്നു അന്നുവരെ ഇന്ത്യൻ സൈന്യം പിന്തുടർന്നിരുന്നത്. അതിനു പകരം ശത്രുവിന്റെ പ്രതിരോധനിരകളെ വെറുതെവിട്ടുകൊണ്ട് ഹൈവേകൾ വിട്ട്, ചെറിയ റോഡുകളിലൂടെയും പാടങ്ങളിലൂടെയും മുന്നേറി എത്രയും വേഗം തലസ്ഥാനമായ ഡാക്ക*യിലെത്താനാണു മനേക്‌ഷായും അറോറയും തങ്ങളുടെ ഫീൽഡ് കമാൻഡർമാർക്ക് നൽകിയ നിർദേശം. Leave the highways, take the byways - അവർ പറഞ്ഞു.
വഴിയിലുള്ള ശത്രുവിനെ വെറുതെവിട്ടു മുന്നേറിയാൽ അവർ തങ്ങളുടെ പിന്നാലെയെത്തി ആക്രമിക്കില്ലേ?– സംശയം പലർക്കുമുണ്ടായി. അതിനുള്ള മറുപടി ഇതായിരുന്നു: ബ്രിട്ടിഷുകാരോടൊപ്പം നടത്തിയ പഴയ ശൈലിയിലുള്ള നീണ്ട യുദ്ധങ്ങളിൽ അതുണ്ടാവും. പക്ഷേ ഇവിടെ, ദ്രുതഗതിയിലുള്ള യുദ്ധമാണ് നാം ഉദ്ദേശിക്കുന്നത്. പ്രതിരോധത്തിൽ നിൽക്കുന്ന ശത്രു ആക്രമണനിലപാടിലേക്കു മാറി പിന്തുടർന്നെത്താൻ സമയമെടുക്കും. അതിനു മുൻപു ഡാക്കയിലെത്തി അവിടത്തെ സൈന്യത്തെയും ഭരണകൂടത്തെയും വളഞ്ഞു കീഴടക്കിയാൽ വൻശക്തികൾ ഇടപെടുന്നതിനു മുൻപു യുദ്ധം അവസാനിപ്പിക്കാം, അനാവശ്യമായ രക്തച്ചൊരിച്ചിൽ ഒഴിവാക്കാം.
കരയിലെ കുതിപ്പ് കടലിലെ കാവൽ
മൂന്നു കര ആക്രമണങ്ങളാണ് ഇന്ത്യൻ സൈന്യം കിഴക്കൻ പാക്കിസ്ഥാനിലേക്ക് നടത്തിയത്: പടിഞ്ഞാറുനിന്നും വടക്കുനിന്നും കിഴക്കുനിന്നും ഓരോ കോർ ഇന്ത്യൻ സൈന്യം. കൂടാതെ പാക്ക് നാവികസേനയെ തടയാൻ തെക്ക് ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ നാവികസേനയും. അറോറ പദ്ധതിയിട്ടപോലെ ഇന്ത്യൻ സൈന്യം മൂന്നു വശങ്ങളിൽനിന്നു കിഴക്കൻ പാക്കിസ്ഥാനിലേക്കു പാഞ്ഞുകയറി. മനേക്‌ഷാ മുൻകൂട്ടിക്കണ്ടപോലെ, മഴയെല്ലാം കഴിഞ്ഞ് ഉണങ്ങിക്കിടന്ന പാടങ്ങളിലൂടെ കവചിതവാഹനങ്ങളും പീരങ്കികളും കാലാൾപ്പടയും ഡാക്ക ലക്ഷ്യമാക്കി കുതിച്ചു. പ്രധാനപാലങ്ങളിൽ പ്രതിരോധിച്ചുനിൽക്കുകയായിരുന്ന ശത്രുവിനെ വെറുതേ വിട്ട്, പുതുതായി വാങ്ങിയ മടക്കുപാലങ്ങളും മണിക്കൂറുകൾ കൊണ്ടു നിർമിച്ച ചങ്ങാടപ്പാലങ്ങളും (പൊണ്ടൂൺ ) ഉപയോഗിച്ചു മറ്റിടങ്ങളിൽ നദികൾ മുറിച്ചുകടന്നു.
സമർഥമായ അനേകം ഓപ്പറേഷനുകൾ നടത്തിക്കൊണ്ടായിരുന്നു മുന്നേറ്റം. മോശം പറയരുതല്ലോ, പാക്ക് സൈന്യവും പോരാട്ടവീര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. എന്നാൽ, ഇന്ത്യയിൽ സംഭവിച്ചതിനു വിപരീതമായി, യുദ്ധത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന വിവിധഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിൽ അവർക്കു പിഴച്ചു.
ഇക്കാര്യത്തിൽ ഇന്ത്യൻ ഭാഗത്ത് അസൂയാവഹമായ പ്രകടനമായിരുന്നു. രസകരമായ ഒരു ഉദാഹരണം മാത്രം പറയാം. പ്രതീക്ഷയ്ക്കു വിപരീതമായി, താംഗെയ്ൽ എന്ന സ്ഥലത്തു പാക്ക് സൈന്യം ഊടുവഴികൾപോലും തടഞ്ഞിരിക്കുകയാണെന്ന് അവിടേക്കു മുന്നേറിക്കൊണ്ടിരുന്ന കോറിന്റെ തലവൻ ലഫ്റ്റനന്റ് ജനറൽ സാഗത് സിങ്ങിന് അറിവുകിട്ടി. 540 സൈനികരെ അദ്ദേഹം വിമാനത്തിൽ അയച്ച് താംഗെയ്‌ലിനു പിന്നിൽ പാരഷൂട്ടിൽ ഇറക്കി. 540 സൈനികരേയുള്ളൂ എന്നറിഞ്ഞിരുന്നെങ്കിൽ ശത്രു അവരെ തകർക്കുമായിരുന്നു.
എന്നാൽ, അയ്യായിരത്തോളം സൈനികരുള്ള ഒരു ബ്രിഗേഡ് ഇറങ്ങിയതായാണു പ്രതിരോധമന്ത്രാലയ വക്താവ് വാർത്താ ഏജൻസികളോടു പറഞ്ഞത്. ഒപ്പം ആഗ്രയിൽ ഏതാനും മാസം മുൻപു നടത്തിയ ഒരു പാരാഡ്രോപ് അഭ്യാസത്തിന്റെ ചിത്രം പൊടിതട്ടിയെടുത്ത് അദ്ദേഹം അവർക്കു നൽകുകയും ചെയ്തു. പിറ്റേന്നു രാവിലെ സൈനികർ പാരഷൂട്ടിൽ ഇറങ്ങുന്നതിന്റെ വാർത്തയും ചിത്രവും ഇന്ത്യയിലെ മാത്രമല്ല, വാഷിങ്ടനിലെയും ലണ്ടനിലെയും പത്രങ്ങളിൽ അച്ചടിച്ചു വന്നു!
പാക്ക് കമാൻഡർമാർ ഞെട്ടിപ്പോയി. ശത്രു തങ്ങളുടെ പിന്നിലെത്തി! ഇനി പിടിച്ചുനിൽക്കാനാവില്ലെന്ന് അവർക്കു ബോധ്യമായി. താംഗെയ്‌ലിൽ പോരാട്ടത്തിനുപോലും തുനിയാതെ അവർ മാറിനിന്നു. ആ തക്കത്തിനു സാഗത് സിങ്ങിന്റെ സൈന്യം താംഗെയ്‌ൽ വിട്ട് ഡാക്കയിലേക്കു കുതിച്ചു.
ഇതിനിടെ, വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്കയും മറ്റു ചില രാജ്യങ്ങളും ഐക്യരാഷ്ട്രസഭയിൽ കൊണ്ടുവന്ന പ്രമേയങ്ങൾ ഒന്നൊന്നായി റഷ്യ വീറ്റോ ചെയ്തുകൊണ്ടിരുന്നു. എങ്കിലും വീറ്റോയുമായി അധികനാൾ പിടിച്ചുനിൽക്കാനാവില്ലെന്നു റഷ്യൻ നേതൃത്വത്തിനും ഇന്ത്യൻ നേതൃത്വത്തിനും ബോധ്യമുണ്ടായിരുന്നു. പാക്ക് സൈന്യത്തെ തകർക്കുകയല്ല, കീഴടക്കി വേഗം യുദ്ധം അവസാനിപ്പിക്കുകയാണു വേണ്ടതെന്ന് അവർക്കും അറിയാമായിരുന്നു. അതനുസരിച്ച്, തന്റെ സൈന്യം മുന്നേറുന്നതിനോടൊപ്പം മനേക്‌ഷാ പാക്ക് സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു റേഡിയോ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. കീഴടങ്ങിയാൽ ജനീവ കൺവൻഷൻ അനുസരിച്ച് എല്ലാ സൈനിക ബഹുമാനത്തോടുംകൂടി അവരോടു പെരുമാറുമെന്നും അദ്ദേഹം ഉറപ്പുനൽകി. കൂട്ടത്തിൽ ഇതും പറഞ്ഞു: ഇന്ത്യൻ സൈന്യത്തിനു കീഴടങ്ങുന്നതാവും ഭേദം. അല്ലെങ്കിൽ കിഴക്കൻ ബംഗാളിലെ നാട്ടുകാരും ഗറില്ലകളും നിങ്ങളെ പിച്ചിച്ചീന്തും.
പടിഞ്ഞാറെ പാതി യുദ്ധം
ലോകശ്രദ്ധ മുഴുവൻ കിഴക്കായിരുന്നെങ്കിലും പടിഞ്ഞാറൻ അതിർത്തിയിലായിരുന്നു വിഷമം പിടിച്ച പോരാട്ടം. കാരണമുണ്ട്. കിഴക്കൻ പാക്കിസ്ഥാനെ മോചിപ്പിക്കുക എന്നതായിരുന്നു പ്രധാന രാഷ്ടീയലക്ഷ്യമെന്നതിനാൽ ഇന്ത്യൻ സൈന്യത്തിന്റെ നല്ല പങ്കും കിഴക്കായിരുന്നു. മാത്രമല്ല, കിഴക്കു ശത്രുവിനെ തളർത്താൻ മുക്തിബാഹിനി ഗറില്ലാ സംഘങ്ങളുമുണ്ടായിരുന്നു.
അതായിരുന്നില്ല പടിഞ്ഞാറൻ മേഖലയിലെ അവസ്ഥ. അവിടെ പാക്ക് സൈന്യം സ്വന്തം കളത്തിലാണു കളിക്കുന്നത്. ഗറില്ലാ ശല്യമില്ല. വെടിക്കോപ്പും ഭക്ഷണവും എല്ലാം സുഗമമായി എത്തും. അതിനാൽ പടിഞ്ഞാറായിരുന്നു ഇന്ത്യൻ സൈന്യം കൂടുതൽ പരീക്ഷിക്കപ്പെട്ടതും. രാജസ്ഥാൻ അതിർത്തിയിലെ ലോംഗേവാല യുദ്ധത്തിൽ തകരുമെന്നു ഭയന്ന ഇന്ത്യൻ കരസേനയുടെ ചെറിയ യൂണിറ്റിനെ വ്യോമസേന വന്നാണു രക്ഷിച്ചതുപോലും. (ഈ പോരാട്ടമാണ് ‘ബോർഡർ’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ കഥ.)
ഒരു പ്രശ്നം കൂടിയുണ്ടായിരുന്നു. പടിഞ്ഞാറേക്കു ശക്തമായി ആക്രമിച്ചുകയറരുതെന്നു സൈന്യത്തിനു നിർദേശമുണ്ടായിരുന്നു. അങ്ങോട്ടു കടന്നുകയറിയാൽ പാക്കിസ്ഥാനെ പൂർണമായി തകർക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന ആരോപണമുണ്ടാകും, ലോകാഭിപ്രായം ഇന്ത്യയ്ക്കെതിരാവും. അറബ് രാജ്യങ്ങളും സോവിയറ്റ് യൂണിയൻ പോലും അത്രയ്ക്കു കയറിക്കളിക്കാൻ ഇന്ത്യയെ അനുവദിക്കില്ല. മാത്രമല്ല, മധ്യേഷ്യയിലെ പെട്രോളിയം കയറ്റുമതി രാജ്യങ്ങൾ പിണങ്ങും. എണ്ണ കിട്ടാതെ വരും, യുദ്ധം നിന്നുപോകും. അതിനാൽ പടിഞ്ഞാറ് ചെറിയ കടന്നാക്രമണങ്ങൾ നടത്തി, പ്രതിരോധിച്ചുനിൽക്കുകയേ പാടുള്ളൂവെന്നു സൈന്യത്തിനൂ നിർദേശമുണ്ടായിരുന്നു. ചുരുക്കത്തിൽ ഒരു കൈ പിന്നിൽ കെട്ടിവച്ചുകൊണ്ടുള്ള യുദ്ധമായിരുന്നു പടിഞ്ഞാറു നടന്നത്.
മലയാളി വിജയം
പടിഞ്ഞാറൻ മേഖലയിലെ തികച്ചും ദുഷ്കരമായ ഓപ്പറേഷനുകളുടെ പൂർണ ചുമതല പടിഞ്ഞാറൻ കമാൻഡറായിരുന്ന ഒറ്റപ്പാലംകാരൻ ലഫ്.ജനറൽ കുഞ്ഞിരാമൻ പാലാട്ട് കാൻഡെത്ത് എന്ന കെ.പി. കാൻഡെത്തിനായിരുന്നു. ഈ പരീക്ഷണത്തിൽ പൂർണമായി വിജയിച്ചു എന്നു മാത്രമല്ല, 1965 ലെ യുദ്ധത്തിൽ നഷ്ടപ്പെട്ട കശ്മീരിലെ ഹാജിപ്പീർ തിരിച്ചുപിടിക്കാനും അദ്ദേഹത്തിനു സാധിച്ചു.
ഇതിനു മറ്റൊരു രാഷ്ട്രീയമാനവുമുണ്ട്. 1965ലെ യുദ്ധത്തിനുശേഷം നടന്ന ചർച്ചകളിൽ അന്നത്തെ രാഷ്ട്രീയനേതൃത്വം ഹാജിപ്പീർ വിട്ടുകൊടുത്തത് അബദ്ധമായിപ്പോയെന്ന് ഇന്ദിര ഉറച്ചുവിശ്വസിച്ചിരുന്നു. ഈ യുദ്ധത്തിൽ പടിഞ്ഞാറ് കാര്യമായ ഭൂമിപിടിച്ചെടുക്കൽ സാധ്യമല്ലെങ്കിലും ഹാജിപ്പീർ തിരിച്ചെടുക്കണമെന്ന് ഇന്ദിര സൈന്യത്തിനു നിർദേശം നൽകിയിരുന്നു. ഇന്നും ആ മേഖലയിൽ പാക്ക് സൈന്യത്തിനുമേൽ ഇന്ത്യൻ സൈന്യത്തിനു മുൻതൂക്കമുള്ളതിനു നാം ഇന്ദിരയ്ക്കും കാൻഡെത്തിനും നന്ദിപറയണം.
കരസേന ഡാക്കയിലേക്കെത്തുമ്പോൾ കടലിൽ സംഭവിച്ചതെന്ത്? അതെക്കുറിച്ച് നാളെ.
(*ബംഗ്ലദേശ് തലസ്ഥാനത്തിന്റെ പേര് അന്ന് ഡാക്ക എന്നായിരുന്നു. 1982ലാണ് ധാക്ക എന്നു മാറ്റിയത്)
English Summary: The Beginning of India-Pakistan 1971 War