പശുക്കളെ കടത്താൻ ശ്രമം: രാജസ്ഥാനിൽ പൊലീസ് ഒരാളെ വെടിവച്ചുകൊന്നു

ജയ്പുർ ∙ പശുവിനെ വാഹനത്തിൽ കടത്തിക്കൊണ്ടു പോയ ആളെ രാജസ്ഥാനിൽ പൊലീസ് വെടിവച്ചുകൊന്നു. ഇന്നലെ പുലർച്ച രണ്ടരയോടെ ആൽവാർ നഗരാതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണു തിരിച്ചറിഞ്ഞിട്ടില്ലാത്ത ആളെ വധിച്ചതെന്നു പൊലീസ് പറഞ്ഞു.

പൊലീസ് ഭാഷ്യം ഇങ്ങനെ: അലഞ്ഞു തിരിയുന്ന പശുക്കളെ ഒരു സംഘം കടത്തിക്കൊണ്ടു പോകുന്നതായി രാത്രി ഒന്നരയോടെ വിവരം കിട്ടി. ഇവരുടെ വാൻ തടയാനായി റോഡിൽ ബാരിക്കേഡുകൾ വച്ചു. എന്നാൽ സംഘം പൊലീസിനു നേരെ വെടിയുതിർത്തു. തിരിച്ചു വെടിവച്ചപ്പോഴാണ് ഒരാൾ മരിച്ചത്. വാനിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് വാൻ ഉപേക്ഷിച്ചു മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന അഞ്ചു പശുക്കളെ അടുത്തുള്ള പശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

ആൽവാറിൽ രാത്രി പശുകടത്തൽ വ്യാപകമാണെന്നു നേരത്തേ പരാതിയുണ്ട്. നവംബറിൽ പശു കടത്തിയെന്നാരോപിച്ചു ഗോസംരക്ഷക സംഘം ഒരാളെ കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ റെയിൽവേ ട്രാക്കിൽനിന്നാണു കിട്ടിയത്. ഏപ്രിൽ ഒന്നിന് ഇവിടെത്തന്നെ പഹ്‍ലു ഖാൻ എന്നയാളെയും പശു കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.