മോദി വിമർശനം: ബോളിവുഡ് തഴഞ്ഞതായി പ്രകാശ് രാജ്

മംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ തുടങ്ങിയശേഷം ഹിന്ദി സിനിമയിൽ തനിക്കു വേഷങ്ങളൊന്നും കിട്ടുന്നില്ലെന്നു പ്രശസ്ത നടൻ പ്രകാശ് രാജ്. ‘ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് ഒരക്ഷരംപോലും പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രിയെ വിമർശിച്ചതുമുതൽ ബോളിവുഡ് എന്നെ മാറ്റിനിർത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യൻ സിനിമയിൽ ഈ പ്രശ്നമില്ല’– പ്രകാശ് രാജ് പറഞ്ഞു.

കർണാടകയിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തിവരികയാണു പ്രകാശ് രാജ്. ‘ഗൗരിയുടെ മരണം എന്നെ വല്ലാതെ ഉലച്ചു. അവർ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അതുകൊണ്ടാണ് അവരെ നിശ്ശബ്ദയാക്കിയത്. ചോദ്യങ്ങൾ ചോദിക്കുന്ന എന്നെയും നിശ്ശബ്ദനാക്കാൻ ശ്രമമുണ്ടാകും, വ്യക്തിഹത്യ വഴിയും ഭീഷണികൾ വഴിയും. എന്നാൽ അതിനൊന്നും ഞാൻ വഴങ്ങില്ല’– അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ ഉറ്റ സുഹൃത്തായിരുന്നു പ്രകാശ് രാജ്. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായെ പ്രകാശ് രാജ് വിമർശിച്ചു. ‘എന്തുകൊണ്ടാണ് എല്ലാവരും അമിത് ഷായെ ഭയക്കുന്നത്? രാജ്യത്തിന് എന്തു സംഭാവനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്’– പ്രകാശ് ചോദിച്ചു.