84 വയസ്സുള്ള ജോലിക്കാരിയെ സ്ഥിരപ്പെടുത്താൻ ഉത്തരവ്

ചണ്ഡീഗഡ്∙ സംഗ്രൂരിലെ കനോരി കലൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 40 വർഷമായി പാർട്ട് ടൈം ജോലി ചെയ്തുവരുന്ന ശാന്താദേവിയെ സ്വീപ്പർ തസ്തികയിൽ സ്ഥിരപ്പെടുത്താൻ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. അവർക്ക് ഇപ്പോൾ 84 വയസ്സുണ്ട്. 25 വർഷമായി സ്വീപ്പർ ജോലിചെയ്യുന്ന മറ്റൊരു സ്ത്രീയുടെ സർവീസും സ്ഥിരപ്പെടുത്താൻ ഉത്തരവുണ്ട്.

2014 ലാണ് ഇരുവരും കോടതിയെ സമീപിച്ചത്. 30 കൊല്ലത്തോളം മുമ്പ് ശാന്താദേവി വിരമിക്കേണ്ടതായിരുന്നുവെന്നും അന്ന് അവരെ സ്ഥിരപ്പെടുത്താൻ ഒഴിവുണ്ടായിരുന്നില്ലെന്നും സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സ്ഥിരം സ്വീപ്പറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഈ കാലയളവിൽ പ്രിൻസിപ്പൽ മേലധികാരിക്ക് എഴുതിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.